ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ആദായനികുതി വകുപ്പിനെതിരെ കോൺഗ്രസ് നൽകിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. നികുതി പുനർനിർണയിക്കാനുള്ള തീരുമാനത്തിനെതിരെ നൽകിയ ഹര്‍ജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധി ശക്തമാകുന്നതിനിടെയാണ് ഡൽഹി ഹൈക്കോടതിയിൽനിന്നുള്ള തിരിച്ചടി.

2014-15, 2015-16, 2016-17 സാമ്ബത്തിക വര്‍ഷങ്ങളിലെ നികുതി പുനര്‍നിര്‍ണയത്തെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ആദായ നികുതി വകുപ്പ് നടപടി ശരിവച്ച കോടതി, കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളുകയായിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ, ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

2017-18, 2018-19, 2019-20, 2020-21 സാമ്ബത്തിക വര്‍ഷങ്ങളിലെ നികുതി പുനര്‍നിര്‍ണയത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് ഹര്‍ജികളും 22നു കോടതി തള്ളിയിരുന്നു. 520 കോടിയിലധികം രൂപയുടെ നികുതി കോണ്‍ഗ്രസ് അടയ്‌ക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. നേരത്തേ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും അനുകൂലമാകാതെ വന്നതോടെയാണ് ഹൈക്കോടതിയെ കോണ്‍ഗ്രസ് സമീപിച്ചത്.

520 കോടിയിലേറെ രൂപയുടെ വരുമാനം കോൺഗ്രസിനുണ്ട്. എന്നാൽ മതിയായ നികുതി അടയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ആദായിനികുതി വകുപ്പിന്റെ നടപടികൾ ഇപ്പോൾ നടക്കുന്നത് പോലെ മുന്നോട്ട് പോകട്ടെ എന്ന നിലപാടാണ് ഡൽഹി ഹൈക്കോടതി സ്വീകരിച്ചത്.