വിഴിഞ്ഞം ഉണരാന്‍ തയ്യാറെടുക്കുന്നു: ലോകം കാത്തിരിക്കുന്ന തുറമുഖം

ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും

കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ ലോകപ്രശസ്തമാക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞം പദ്ധതി ഓണത്തിന് പ്രവര്‍ത്തനം തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ഡിസംബറില്‍ തുറമുഖം പൂര്‍ണ്ണമായി തുറക്കാനാകുമെന്നായിരുന്നു അദാനിഗ്രൂപ്പ് സര്‍ക്കാരിന് നല്‍കിയിരുന്ന ഉറപ്പ്. എന്നാല്‍, അതിനും മൂന്നുമാസം മുമ്പ്തന്നെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണ് അദാനി പോര്‍ട്‌സിന്റെ പുതിയ സിഇഒ പ്രദീപ് ജയരാമന്‍ പറയുന്നത്.

2023 ഒക്ടോബറിലാണ് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയത്. അത് വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുമായി എത്തിയതാണ്. ഇതിനു പിന്നാലെ നാലു കപ്പലുകള്‍ കൂടി വന്നു. തുറമുഖ നിര്‍മ്മാണത്തിന് വര്‍ഷങ്ങളായി മേല്‍നോട്ടം വഹിച്ച അദാനിഗ്രൂപ്പിന്റെ സി.ഇ.ഒ രാജേഷ് ഝാ ഗുജറാത്തിലേക്ക് പോകുന്നതിനു പകരമായാണ് പുതിയ സിഇഒയുടെ എത്തിയിരിക്കുന്നത്. 2960 മീറ്റര്‍ ബ്രേക്ക് വാട്ടറിന്റെ പണിപൂര്‍ത്തിയാക്കി.

800 മീറ്റിര്‍ ബെര്‍ത്തില്‍ 600 മീറ്ററും പൂര്‍ത്തിയായി. മെയ് മാസത്തില്‍ ട്രയല്‍ റണ്‍ തുടങ്ങാനാണ് നീക്കം. തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി ചൈനയില്‍ നിന്ന് 17 ക്രെയിനുകള്‍ കൂടി ഉടനെത്തും. രണ്ടാം ഘട്ടത്തില്‍ മൂന്നു കപ്പലുകളിലായി ഏപ്രില്‍ 4, 17, 23 തീയതികളിലാണ് ക്രെയിനുകള്‍ വിഴിഞ്ഞം തീരത്ത് എത്തിക്കുക. 14 കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും നാല് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് എത്തുക.

ആദ്യ കപ്പലില്‍ ആറ് കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുണ്ടാകും. രണ്ടാം കപ്പലില്‍ രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും നാല് കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളും മൂന്നാം കപ്പലില്‍ രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും മൂന്ന് കാന്റിലിവര്‍ റെയില്‍മൗണ്ടഡ് ഗാന്‍ട്രി ക്രെയിനുകളുമുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഘട്ടത്തില്‍ ഇതിനെതിരേ സമരം ചെയ്തവരുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തിനെതിരെ 2022ല്‍ നടന്ന സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത 199 കേസുകളില്‍ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണു പിന്‍വലിച്ചിരിക്കുന്നത്. 2015 ഡിസംബര്‍ അഞ്ചിനാണ് സര്‍ക്കാരിന്റെ സ്വകാര്യ പങ്കാളിയായ അദാനി ഗ്രൂപ്പ് തുറമുഖത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.

തുടക്കത്തില്‍ മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി പ്രകൃതിക്ഷോഭമായ ഓഖിയും ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ കൊറോണയും മറ്റും കാരണം എട്ടു വര്‍ഷമായിട്ടും പൂര്‍ത്തിയാക്കാനായില്ല.ഇതിന്റെ അനുബന്ധമായി റെയില്‍പ്പാതയുടെയും അപ്രോച്ച് റോഡുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടേതുണ്ട്.

ഇതില്‍ വിഴിഞ്ഞം മുതല്‍ ബാലരാമപുരം വരെ 11 കിലോമീറ്റര്‍ റെയില്‍പ്പാതയ്ക്ക് കൊങ്കണ്‍ റെയില്‍വേ തയ്യാറാക്കിയ ഡി.പി.ആറിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. റെയില്‍പ്പാതയുടെയും റോഡുകളുടെയും നിര്‍മ്മാണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സത്വര നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതിനു പുറമെ 2000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കാവുന്ന ലോജിസ്റ്റിക് പാര്‍ക്ക് പദ്ധതി പ്രദേശത്ത് ആരംഭിക്കാന്‍ അദാനി കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

6000 കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന ഔട്ടര്‍ റിംഗ് റോഡാവും തുറമുഖത്തിന്റെ കണക്റ്റിവിറ്റി ഏറ്റവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉപകരിക്കുന്നത്. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗുണം നേരിട്ടു ലഭിക്കുക പദ്ധതിപ്രദേശത്തു താമസിക്കുന്ന യുവാക്കള്‍ക്കായിരിക്കും. എതിര്‍ത്തവര്‍ക്കും അനുകൂലിച്ചവര്‍ക്കുമെല്ലാം ഒടുവില്‍ ഒരുപോലെ പദ്ധതി ഗുണകരമായി മാറുമെന്നു തന്നെ പ്രതീക്ഷിക്കാം.

അതേസമയം, അടുത്തിടെ വിഴിഞ്ഞത്തേക്ക് ടിപ്പറില്‍ കൊണ്ടുവന്ന കല്ല് വീണ് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അനന്ദുവെന്ന ബിഡിഎസ് വിദ്യാര്‍ത്ഥി മരിച്ച ദാരുണ സംഭവമുണ്ടായി. അനന്തുവിന്റെ കുടുംബത്തിന് ഉടന്‍ അര്‍ഹമായ സഹായം നല്‍കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ ഉറപ്പ്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദാനിഗ്രൂപ്പ് അറിയിച്ചു.