‘മുഴുവൻ വി.വി പാറ്റ് സ്ലിപ്പും എണ്ണണം’; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ച് സുപ്രിംകോടതി. വി.വി പാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണു നടപടി. വി.വി പാറ്റ് സ്ലിപ്പുകൾ ബാലറ്റ് ബോക്‌സിൽ നിക്ഷേപിക്കാനും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണു കോടതിയെ സമീപിച്ചത്.

നിലവില്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്‌എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചത്. സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും ടാഗ് ചെയ്തുകൊണ്ടാണ് ബെഞ്ച് ഉത്തരവിറക്കിയത്.

വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്നു സമ്മതിദായകർക്ക് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വി.വി പാറ്റ്. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തില്‍ വേണം വി.വി.പാറ്റ് എണ്ണാന്‍ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശത്തേയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഒരേസമയം കൂടുതല്‍ വി.വി.പാറ്റ് വോട്ടുകള്‍ എണ്ണാന്‍ അനുവദിക്കുകയും വോട്ടെണ്ണാനായി ഓരോ മണ്ഡലത്തിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്താല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് മുഴുവന്‍ വി.വി.പാറ്റ് വോട്ടുകളും എണ്ണാന്‍ കഴിയുമെന്ന് ഹര്‍ജിയില്‍ പറയുന്നു.