അൽജസീറ ചാനലിന് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഇസ്രായേൽ

അൽജസീറ ചാനലിന് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ഇസ്രായേൽ. രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനങ്ങൾ നിർത്താൻ ഉടൻ നടപടിയെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

വിദേശ ചാനലുകൾക്ക് വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ് പാസാക്കിയതിന് പിന്നാലെയാണ് നെതന്യാഹു അൽജസീറയുടെ സംപ്രേക്ഷണത്തിനു വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.

‘അൽ ജസീറ ഇനി ഇസ്രായേലിൽ പ്രവർത്തിക്കില്ല. ചാനലിന്റെ പ്രവർത്തനം നിർത്തുന്നതിന് പുതിയ നിയമം അനുസരിച്ച് നടപടികളെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു’.- നെതന്യാഹു എക്‌സിൽ കുറിച്ചു.

ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്റെ നടപടികളെ പറ്റിയുള്ള വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നെതന്യാഹു ഏറെ നാളായി ശ്രമിച്ചിരുന്നു. ഇസ്രായേലിന്റെ നടപടിക്കെതിരെ ഹ്യൂമൻറൈറ്റ്സ് വാച്ച് രംഗത്തെത്തി. സത്യം മറച്ചുപിടിക്കാനുള്ള നീക്കമെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് പറഞ്ഞു.