“ഖുറാന്‍ കത്തിച്ചു” പ്രതിഷേധിച്ച സല്‍വാന്‍ മോമിക മരിച്ച നിലയില്‍

കടുത്ത ഇസ്ലാം വിമര്‍ശകനും വിരോധിയുമായ മുന്‍ ഇറാഖി മിലീഷ്യ നേതാവ് മുപ്പത്തേഴുകാരനായ സല്‍വാന്‍ മോമിക മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍വേയിലാണ് സംഭവം. താന്‍ നിരീശ്വര വാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച സല്‍വാന്‍ മോമിക അടുത്തയിടെയാണ് സ്വീഡനില്‍ നിന്ന് നോര്‍വേയിലേക്ക് താമസം മാറിയത്. 2023 ജൂണിലെ ഈദ് ദിനത്തില്‍, മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ പകര്‍പ്പ് ഇയാള്‍ കീറിയെറിഞ്ഞ് പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇദ്ദേഹത്തിന്റെ മതനിന്ദ കണ്ടവരെല്ലാം വിമര്‍ശിച്ചു. പരിധിവിട്ട വിമര്‍ശനവും വിരോധവുമാണ് മോമിക കാണിച്ചതെന്നായിരുന്നു വിശ്വാസികള്‍ പറഞ്ഞിരുന്നത്. സല്‍വാന്‍ മോമികയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റേഡിയോ ജെനോവയാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ഇസ്ലാമിന്റെ വിമര്‍ശകനായ സല്‍വാന്‍ മോമികയെ ആതിഥേയത്വം വഹിച്ചതിന്റെ പേരില്‍ സ്വീഡന്‍ ഇസ്ലാമിക രാജ്യങ്ങളുടെ രോഷം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനെ ‘ലോകത്തിലെ ഏറ്റവും അപകടകരമായ ഗ്രന്ഥം’ എന്നാണ് സല്‍വാന്‍ വിശേഷിപ്പിച്ചത്. ‘ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന് എതിരായ എന്റെ പോരാട്ടം ഞാന്‍ തുടരും. ഇസ്ലാമിനെതിരായ പോരാട്ടം ആരംഭിച്ചതു മുതല്‍, എന്തുവിലകൊടുത്തും അത് തുടരാന്‍ ഞാന്‍ തയ്യാറാണ്,’.

മാര്‍ച്ച് 27ലെ അപ്ഡേറ്റില്‍ സല്‍വാന്‍ മോമിക പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ മാല്‍മോയില്‍ ഖുറാന്‍ കോപ്പി കത്തിക്കുന്നത് തടയാന്‍ രോഷാകുലരായ ജനക്കൂട്ടം ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കുകകളും പറ്റിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീഡന്‍ അദ്ദേഹത്തിന്റെ പ്രതിഷേധം അനുവദിച്ചത്. എന്നാല്‍ ഖുറാന്‍ കത്തിക്കാന്‍ ഇയാളെ ഭരണകൂടം അനുവദിച്ചോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.