മത്സരിക്കും, ജയിച്ചാല്‍ പാര്‍ലമെന്റില്‍ പോകില്ല: കെ. സുധാകരന്‍, രാഹുല്‍ ഗാന്ധി, രമ്യാ ഹരിദാസ്, ചാഴിക്കാടന്‍; ഇവരാണതിന് ഉത്തമ മാതൃക

പൊതു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഘട്ടം മുതല്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കലും പ്രചാരണച്ചൂടില്‍ മുങ്ങിയും, ഇപ്പോള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തിക്കിലും തിരക്കിലുമാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. അപ്പോഴും ജനമനസ്സെന്താണെന്നു മാത്രം ആര്‍ക്കും നിശ്ചയമില്ല. ജയപരാജയങ്ങളെ കുറിച്ച് ഇപ്പോഴേ ചിന്തിക്കാതെ ജനങ്ങള്‍ക്കിടയില്‍ കര്‍മ്മ നിരതരാവുകയാണ് ഓരോ സ്ഥാനാര്‍ത്ഥികളും. കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് കാര്‍ഡും, ഇനി ചെയ്യാനുള്ള പ്രകടന പത്രികയുമെല്ലാം ചേര്‍ത്തുള്ള വോട്ടു പിടുത്തം. ഇതിനിടയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു പ്രധാന വിഷയമാണ്, കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ പാര്‍ലമെന്റിലെ പ്രകടനങ്ങള്‍.

പാര്‍ലമെന്റില്‍ പോകാറുണ്ടോ ഇവര്‍ ആരെങ്കിലും എന്ന സാധാരണക്കാരന്റെ ചോദ്യം ചാട്ടുളി പോലെയാണ് ചിലര്‍ക്കു കൊള്ളുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം എന്തുചെയ്തു എന്ന ചോദ്യം നേരിടേണ്ടി വരുന്ന സിറ്റിംഗ് എംപിമാര്‍, ചിലവഴിച്ച ഫണ്ടിന്റെയും, ചെയ്ത പ്രവര്‍ത്തികളുടെയും, സഹായിച്ചവരുടെ കണക്കുകളും എഴുതി തയ്യറാക്കി പോക്കറ്റിലിട്ടിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പര്യടന സ്ഥലങ്ങളില്‍ ഈ പട്ടിക ഓരോന്നായി പുറത്തെടുക്കുന്നുമുണ്ട്. എന്നാല്‍, ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ എം.പിമാര്‍ പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തിയിട്ടുണ്ടോ എന്നു ചോദിക്കുന്നവരുണ്ട്. ആ പ്രകടനങ്ങള്‍ വിലയിരുത്തുന്നവരുടെ മുമ്പില്‍ അല്‍പ്പം ജാള്യതയോടെ മാത്രമേ എം.പിയായിരുന്ന സ്ഥാനാര്‍ത്ഥികള്‍ എത്താറുള്ളൂ എന്നതാണ് സത്യം.

പൊതുവേ കേരളത്തില്‍ നിന്നുള്ള ലോക്സഭാ എംപിമാരില്‍ ഭൂരിഭാഗംപേരും നല്ല പ്രകടനം കാഴ്ചവെച്ചരാണെന്നാണ് വിലയിരുത്തല്‍. 15 സെഷനുകളിലായി ആകെ 274 ദിവസമാണ് 17-ാം ലോക്സഭ സമ്മേളിച്ചത്. അംഗങ്ങളുടെ ഹാജര്‍നിലയില്‍ ദേശീയ ശരാശരിക്കും മുകളിലാണ് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ ഹാജര്‍. ദേശീയ ശരാശരി 79 ശതമാനമാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടേത് 83 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാരുടെ ഹാജര്‍ നില ദേശീയ ശരാശരിയെക്കാള്‍ കുറവാണ്.

 

മാത്രമല്ല, ആകെ സഭ സമ്മേളിച്ചതില്‍ പകുതിദിവസങ്ങള്‍ മാത്രമാണ് ഹാജരായതും. കണ്ണൂര്‍ എംപി കെ. സുധാകരനും വയനാട് എംപി രാഹുല്‍ ഗാന്ധിയുമാണ് കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ കുറഞ്ഞ ഹാജര്‍നിലയുള്ളവര്‍. ഈ രണ്ടുപേരും ഇപ്പോഴും അതേ മണ്ഡലങ്ങളില്‍ മത്സരത്തിനിറങ്ങിയിട്ടുമുണ്ട്. കെ. സുധാകരന് 50 ശതമാനം ഹാജരും രാഹുല്‍ ഗാന്ധിക്ക് 51 ശതമാനം ഹാജര്‍ നിലയുമാണുള്ളത്. കുറഞ്ഞ കാലയളവിലാണെങ്കിലും പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 72 ശതമാനം ഹാജര്‍ നിലയാണുള്ളത്. രമ്യാ ഹരിദാസിന് 72 ശതമാനം ഹാജരും, തോമസ് ചാഴിക്കാടന് 80 ശതമാനം ഹാജര്‍ നിലയുമാണുള്ളത്.

17-ാം ലോക്സഭയില്‍ ആകെ 221 ബില്ലുകളാണ് പാസാക്കിയത്. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ആകെ 302 നിയമനിര്‍മ്മാണ ചര്‍ച്ചകളിലാണ് പങ്കെടുത്തത്. ചര്‍ച്ചകളില്‍ പങ്കെടുത്തതില്‍ മുമ്പില്‍ എന്‍.കെ. പ്രേമചന്ദ്രന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, ശശി തരൂര്‍ എന്നിവരാണ്. വയനാട് എംപി രാഹുല്‍ ഗാന്ധി ഇക്കാര്യത്തിലും വളരെ പിന്നിലാണ്. സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലും പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതിലും കേരളത്തിലെ എംപിമാര്‍ മുന്നിലാണ്. 17-ാം ലോക്സഭയിലെ ചോദ്യങ്ങളുടെ ദേശീയ ശരാശരി 210 ആണെങ്കിലും കേരളത്തിന്റെത് 268 ആണ്. 5346 ചോദ്യങ്ങള്‍ കേരളത്തില്‍ നിന്ന് ഉന്നയിക്കപ്പെട്ടു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ കേരളത്തിന് മുന്നിലുള്ളത്. ചോദ്യങ്ങള്‍ ചോദിച്ചതില്‍ മുമ്പില്‍ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ബെന്നി ബെഹനാനും ആണ്.

പ്രാദേശിക ഫണ്ട് വിനിയോഗമാണ് എംപിമാരെ സംബന്ധിച്ച് പ്രകടനത്തില്‍ നിര്‍ണായകമായ മറ്റൊരു കാര്യം. അഞ്ച് കോടി രൂപയാണ് ഓരോ എംപിക്കും പ്രതിവര്‍ഷം ലഭിക്കുന്ന ഫണ്ട്. കൊവിഡ് മൂലം ആദ്യ രണ്ടുവര്‍ഷം ഈ തുക രണ്ടുകോടിയായി ചുരുക്കിയിരുന്നു. അതിനാല്‍ ഈ ലോക്സഭയില്‍ 17 കോടി മാത്രമാണ് അംഗങ്ങള്‍ക്ക് കിട്ടിയത്. ഈ കണക്കില്‍ പക്ഷേ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വളരെ പിന്നിലാണ്. അടൂര്‍ പ്രകാശ്, എ.എം. ആരിഫ്, തോമസ് ചാഴിക്കാടന്‍, ശശി തരൂര്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ അഞ്ച് എംപിമാര്‍ മാത്രമേ ഈ തുക ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ളു.

കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ എംപിമാരാണ് ഫണ്ട് ചിലവഴിക്കുന്നതില്‍ ഏറ്റവും പിന്നില്‍. വികസനഫണ്ടായി 17 കോടി രൂപ ലഭിച്ചതില്‍ കൂടുതല്‍ ചെലവഴിച്ചത് കോട്ടയം എംപി തോമസ് ചാഴികാടനാണ്. 16.98 കോടി രൂപ ചിലവാക്കിയ അദ്ദേഹത്തിന്റെ ഫണ്ടില്‍ ഇനി ബാക്കിയുള്ളത് വെറും രണ്ടു ലക്ഷം രൂപ മാത്രം. ശശി തരൂര്‍ 16.96 കോടി രൂപ ചിലവാക്കി. അടൂര്‍ പ്രകാശ് 16.89 കോടി, രാജ്മോഹന്‍ ഉണ്ണിത്താന്‍ 16.72 കോടി, കെ മുരളീധരന്‍ 16.25 കോടി, എഎം ആരിഫ് 16.24 കോടി, ആന്റോ ആന്റണി 16.15 കോടി, ബെന്നി ബെഹനാന്‍ 16.09 കോടി എന്നിങ്ങനെയാണ് ചിലവാക്കിയത്.

ചെലവഴിക്കാത്ത തുക ഏറ്റവും കൂടുതലുള്ള എം.പിമാരില്‍ കൊടിക്കുന്നില്‍ സുരേഷാണ് മുന്നില്‍-6.24 കോടി രൂപയാണ് കൊടിക്കുന്നില്‍ പാഴാക്കിയത്. രാഹുല്‍ ഗാന്ധിയുടെ ഫണ്ടില്‍ 1.25 കോടി രൂപയുണ്ട്. ഡീന്‍ കുര്യാക്കോസ്-4.44 കോടി, വി.കെ. ശ്രീകണ്ഠന്‍-3.19 കോടി, കെ.സുധാകരന്‍-2.70 കോടി, ഇ.ടി.മുഹമ്മദ് ബഷീര്‍-2.56 കോടി, രമ്യ ഹരിദാസ്-2.46 കോടി, എന്‍.കെ.പ്രേമചന്ദ്രന്‍-2.41 കോടി, ടി.എന്‍.പ്രതാപന്‍-2.04 കോടി, ഹൈബി ഈഡന്‍-1.80 കോടി, എം.പി.അബ്ദുള്‍സമദ് സമദാനി-1.55 കോടി, എം.കെ.രാഘവന്‍-1.43 കോടി എന്നിങ്ങനെയാണ് ചെലവഴിക്കാതെ പാഴാക്കിയത്.