വയനാട്ടിൽ മലയാളം അധ്യാപക നിയമനത്തിൽ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന് കോടതി

ന്യൂഡൽഹി: വയനാട്ടിൽ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് റാണി ജോർജിന് കോടതിയുടെ മുന്നറിയിപ്പ്. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

വിഷയത്തിൽ നേരത്തെ സുപ്രീം കോടതി റാണി ജോർജിന് കോടതിയലക്ഷ്യ നോട്ടിസ് അയച്ചിരുന്നു. പത്താം തീയതിക്കുള്ളിൽ നടപ്പാക്കിയില്ല എങ്കിൽ വിദ്യഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയയ്ക്കും എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

പി. അവിനാശ്, പി.ആർ. റാലി, ഇ.വി. ജോൺസൺ, എം. ഷീമ, എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്കൂൾ മലയാളം അധ്യാപകരായി നിയമിക്കാൻ സുപ്രീം കോടതി കഴിഞ്ഞ വർഷം ഒക്ടോബറിൽ നിർദേശിച്ചിരുന്നു. 2011ലെ പിഎസ്‌സി ലിസ്റ്റ് പ്രകാരം നാലുപേരുടെ നിയമനം ഒരു മാസത്തിനുള്ളിൽ നടത്താനായിരുന്നു ഉത്തരവ്.

Read also :സംസ്ഥാനത്ത് ചൂട് കടുക്കുന്നു: കൊല്ലത്തും പാലക്കാടും 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത