പാനൂര്‍ ബോംബ് സ്ഫോടനം: ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: പാനൂർ സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. മീത്തലെ കുന്നോത്ത്പറമ്പ് സ്വദേശി സായൂജിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേസിൽ മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, കുന്നോത്ത്പറമ്പ് സ്വദേശി അതുൽ കെ, ചെണ്ടയാട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. സ്ഫോടനത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ബോംബ് നിർമാണത്തിനായി ആസൂത്രിത ഗൂഢാലോചന നടന്നെന്നും പൊലീസ് വിലയിരുത്തുന്നു.

സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് – കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വ്യാപക പരിശോധന. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പൊലീസിന്‍റേയും സിആര്‍പിഎഫിന്‍റേയും നേതൃത്വത്തില്‍ പരിശോധന നടന്നത്.

നാദാപുരം, വളയം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ചെറ്റക്കണ്ടിപാലം, ഉമ്മത്തൂർ, കായലോട്ട് താഴെ, പെരിങ്ങത്തൂർ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. സിആർപിഎഫ് ,കേരള പൊലീസ് എന്നിവര്‍ക്കൊപ്പം ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

പാനൂർ കുന്നോത്ത് പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ ഒരാൾ മരിക്കുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്യാപക പരിശോധന നടന്നിരിക്കുന്നത്.