കെ. ബാബുവും അയ്യപ്പനും ജയിച്ചു: എം. സ്വരാജ് തോറ്റു; തൃപ്പൂണിത്തുറ നിയമസഭാ കേസ് കോടതി തള്ളി

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ. ബാബു എംഎല്‍എയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു 992 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത വോട്ടേഴ്‌സ് സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചെന്നായിരുന്നു സ്വരാജ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.