ആര്യക്ക് ഇരട്ട വ്യക്തിത്വം എന്ന മാനസികാവസ്ഥ; ദമ്പതികളുടേയും സുഹൃത്തിന്റേയും മരണത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികളുടെ മരണത്തിന് പിന്നിൽ മറ്റ് കൂട്ടാളികളില്ല. മൂവരും മരണം തെരഞ്ഞെടുത്തത് വിചിത്ര മാനസികാവസ്ഥയിലാണെന്നും പോലീസ്. ആര്യയ്‌ക്ക് ഇരട്ട വ്യക്തിത്വമുണ്ടായിരുന്നെന്നും സംശയിക്കുന്നുണ്ട്.

മൂന്ന് പേരുടെയും ഇ-മെയില്‍ ഐഡികളിലെയും മൊബൈല്‍ ഫോണിലെയും ആശയവിനിമയങ്ങള്‍ കണ്ടെത്തിയ ശേഷമാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. ആര്യയ്‌ക്ക് ഇരട്ട വ്യക്തിത്വമാണെന്ന് പറയാന്‍ കാരണം ഇവരോട് ആശയ വിനിമയം നടത്തിയ ഡോണ്‍ ബോസ്‌കോ എന്ന ഇമെയില്‍ വിലാസം ആര്യയുടേത് തന്നെയെന്നതാണ്. ഇതിലേക്കയച്ച സന്ദേശങ്ങളും ആര്യയുടേത് തന്നെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.

നവീന്‍ ലോകവസാനത്തെക്കുറിച്ച്‌ എപ്പോഴും പറയുമായിരുന്നു. പ്രളയ സമയത്തും കോവിഡ് കാലത്തും താന്‍ പറഞ്ഞതിലേക്ക് ലോകം എത്തുന്നുവെന്ന് വാദിക്കാനും നവീന്‍ ശ്രമിച്ചിരുന്നുവെന്ന് സുഹ്യത്തുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

മെഡിറ്റേഷന് പോകാൻ ആര്യയെയും ദേവിയെയും നിർബന്ധിച്ചതും നവീനാണ്. ഇതിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് ധാരാളമായി യാത്ര ചെയ്തു. എന്നാൽ ഇതിലൊന്നും വീട്ടുകാർ ദുരൂഹത സംശയിച്ചിരുന്നില്ല. ഇതൊന്നും മറ്റാരും അറിയാതിരിക്കാനായി ഡയറി താളുകളും മൊബൈലിലെ മെസേജുകളും നവീൻ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുത്തപ്പോഴാണ് നവീന്റെ സംബന്ധിച്ച്‌ പൊലീസിന് വ്യക്തത വന്നത്.