തെൽഅവീവ്: ഇസ്രായേലിലെ പ്രവർത്തനം നിർത്തി സാംസങ് ഇന്നൊവേഷൻ വിഭാഗം സാംസങ് നെക്സ്റ്റ്. തെൽഅവീവിലെ ഓഫിസ് അടച്ചുപൂട്ടും. ഗസ്സയിൽ നടക്കുന്ന കൂട്ടക്കുരുതിക്കിടെ ഇസ്രായേലില്‍നിന്നു പിൻവാങ്ങുന്ന ഒടുവിലത്തെ ആഗോള കുത്തക കമ്പനിയാണ് സാംസങ് നെക്സ്റ്റ്. അപ്രതീക്ഷിതമായ സാഹചര്യത്തിലാണു നടപടിയെന്നാണ് അധികൃതര്‍ അറിയിച്ചത്.
ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലൂടെ സാംസങ് നെക്സ്റ്റ് മാനേജിങ് ഡയരക്ടറും വൈസ് പ്രസിഡന്റുമായ ഇയാൽ മില്ലറായിരുന്നു പ്രവർത്തനം നിർത്തുന്ന വിവരം അറിയിച്ചത്. കമ്പനിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി തെൽഅവീവിലെ ഓഫിസിൽ അത്യാവശ്യം വേണ്ട മാറ്റങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘ഈ തീരുമാനം, പ്രയാസകരമാണെങ്കിലും, 70 കമ്പനികളിലും ഇസ്രായേലി സ്റ്റാർട്ടപ്പുകളിലും നിക്ഷേപം നടത്തിയത് ഉൾപ്പെടെഏകദേശം ഒരു പതിറ്റാണ്ടായി ഞങ്ങൾ ഒരുമിച്ച് കൈവരിച്ച നേട്ടങ്ങൾ കുറച്ചുകാണാനാവില്ല. – അദ്ദേഹം കത്തിൽ പറയുന്നു. അതേസമയം, നിക്ഷേപമിറക്കിയ കമ്പനികൾക്കടക്കം സേവനം യു.എസിലെ ആസ്ഥാനത്തുനിന്ന് തുടരുമെന്നും സാംസങ് നെക്സ്റ്റ് അറിയിച്ചിട്ടുണ്ട്. കമ്പനി ഇനി നേരിട്ട് ഇസ്രായേലിൽ പ്രവർത്തിക്കില്ലെങ്കിലും നിക്ഷേപം തുടർന്നേക്കും.
സ്റ്റാർട്ട്അപ്പുകൾക്കും പുതുതായി തുടങ്ങുന്ന കമ്പനികൾക്കും സാമ്പത്തിക പിന്തുണ നൽകി ബിസിനസ് രംഗത്ത് മികവിലെത്തിക്കുകയാണ് സാംസങ് നെക്സ്റ്റ് ചെയ്യുന്നത്. ഇതിനകം നിരവധി ഇസ്രായേൽ സ്ഥാപനങ്ങളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള നെക്സ്റ്റിന് ദക്ഷിണ കൊറിയയിലും തെൽഅവീവിലുമാണ് ഓഫിസുകളുണ്ടായിരുന്നത്.
ഗസ്സ ആക്രമണത്തെ തുടർന്ന് ഇസ്രായേൽ സമ്പദ്ഘടന നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ തുടർച്ചയായാണ് സാംസങ് നെക്സ്റ്റിന്റെ പിന്മാറ്റമെന്നാണ് ഇസ്രായേൽ ബഹിഷ്‌ക്കരണ പ്രസ്ഥാനമായ ബോയ്‌കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആൻഡ് സാങ്ഷൻസ്(ബി.ഡി.എസ്) പ്രതികരിച്ചത്. യുദ്ധത്തെ തുടർന്ന് ഇസ്രായേൽ വിനോദ സഞ്ചാര മേഖല തകർന്നടിയുമ്പോഴാണ്് സാമ്പത്തികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ഇസ്രായേൽ സമ്പദ്ഘടനയിൽ ആഗോളകമ്പനികളുടെ വിശ്വാസം നാടകീയമായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരു ശക്തമായ തെളിവാണിതെന്ന് ബി.ഡി.എസ് അഭിപ്രായപ്പെട്ടു.
















