ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

ഡല്‍ഹി: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ആക്രമണത്തില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്മാറണമെന്ന് വിദേശകാര്യമന്ത്രാലയംആവശ്യപ്പെട്ടു. ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

പശ്ചിമേഷ്യ സമ്പൂര്‍ണ യുദ്ധത്തിലേക്ക് പോകുമോ എന്ന ആശങ്ക ശക്തമായിരിക്കെയാണ് ഇറാനും ഇസ്രയേലും സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്ത് ഇന്ത്യ രംഗത്തുവരുന്നത്. ഇരുരാജ്യങ്ങള്‍ക്കിടയിലെ ശത്രുത മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയെന്നും അടിയന്തരമായി സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ ഇന്ത്യന്‍ സമൂഹവുമായി അവിടെയുള്ള ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും എംബസിയില്‍ അടിയന്തരമായി റജിസ്റ്റര്‍ ചെയ്യണമെന്നും ഇസ്രയേലിലെ ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇന്നലെ ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കില്‍നിന്ന് പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരുടെ അവസ്ഥയെക്കുറിച്ചും ആശങ്ക ഉയരുന്നു.

17 ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഇറാന്‍ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തുള്ള ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

അതിനിടെ ഇസ്രായേലില്‍ ഉള്ള ഇന്ത്യക്കാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഹെല്‍പ്പ് ലയന്‍ നമ്പറുകളില്‍ ബന്ധപ്പെടണം എന്നുമാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇറാനിലെ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കി.