ഹേമമാലിനിക്കെതിരെ മോശം പരാമർശം; രൺദീപ് സിങ് സുർജേവാലയ്ക്ക് 48 മണിക്കൂർ വിലക്ക്

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി ഹേമ മാലിനിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് എം.പി രണ്‍ദീപ് സിങ് സുര്‍ജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന ആദ്യ വിലക്കാണ് സുര്‍ജേ വാലയ്‌ക്കെതിരേയുള്ളത്.

ബി.ജെ.പി എം.പി ഹേമമാലിനിയ്‌ക്കെതിരായ ‘അന്യമായ’ പരാമർശങ്ങളുടെ പേരിൽ സുർജേവാലയ്ക്ക് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇസിഐ നടപടി. ഏപ്രിൽ 11ന് വൈകിട്ട് അഞ്ചിനകം ഇസി അദ്ദേഹത്തിൻ്റെ പ്രതികരണം തേടിയിരുന്നു. സുര്‍ജേവാലയുടെ മറുപടി കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിനെതിരേ നടപടിയെടുത്തത്. പരാമര്‍ശം ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസ്സിനും കോട്ടം തട്ടുന്നതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തി.

പൊതുപരിപാടികള്‍, റാലികള്‍, റോഡ് ഷോകള്‍, മാധ്യമ ഇടപെടല്‍ എന്നിവയില്‍ നിന്നെല്ലാം 48 മണിക്കൂറോളം മാറി നില്‍ക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുര്‍ജേവാലയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ 48 മണിക്കൂറോളമാണ് വിലക്ക്.