ലക്നൗ: കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂര്യതിലകം അണിഞ്ഞ അയോധ്യയിലെ രാമവിഗ്രഹത്തെ ടാബ്‌ലെറ്റിൽ കണ്ടുതൊഴുത് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഉച്ചസൂര്യന്റെ രശ്മികൾ രാം ലല്ലയുടെ വിഗ്രഹത്തിന്റെ നെറ്റിയിൽ പതിക്കും വിധം കണ്ണാടികളും ലെൻസും സജ്ജീകരിച്ചാണ് തിലകം സാധ്യമാക്കിയത്. 8 മില്ലീമീറ്റർ വലുപ്പമുള്ള സൂര്യതിലകം ഏകദേശം മൂന്നര മിനിറ്റുനേരം നീണ്ടുനിന്നു. കണ്ണാടി ക്രമീകരണത്തിനായി ശാസ്ത്ര സംഘമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ഇതിന്റെ പരീക്ഷണം നടന്നിരുന്നു. ‘‘നൽബരി റാലിക്ക് ശേഷം ഞാൻ സൂര്യതിലകം കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ എനിക്കും ഇത് വികാരനിർഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തിൽ കരുത്ത് കൊണ്ടുവരട്ടേ, അത് നമ്മുടെ രാജ്യത്തെ കീർത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടേ.’’ മോദി എക്സിൽ കുറിച്ചു.
‘‘രാമനവമി ആഘോഷത്തിൽ അയോധ്യ സമാനതകളില്ലാത്ത സന്തോഷത്തിലാണ്. 5 നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ, ഇന്ന് നമുക്ക് രാമനവമി ആഘോഷിക്കാനുള്ള ഭാഗ്യം ലഭിച്ചു. ദേശവാസികളുടെ അനേക വർഷത്തെ കഠിന തപസ്സിന്റെയും ത്യാഗത്തിന്റെയും പ്രതിഫലനമാണ് രാമനവമി.’’ മോദി എക്സിൽ കുറിച്ചു. അയോധ്യയിൽ രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച ശേഷമുള്ള ആദ്യ രാമനവമിയാണ് രാജ്യം ആഘോഷിക്കുന്നത്.
Read also :23 ഇനം നായകളെ നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് റദ്ധാക്കി ഡൽഹി ഹൈക്കോടതി