‘കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താൻ ഗൂഢാലോചന’; ഗുരുതര ആരോപണവുമായി എ.എ.പി

ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. ജയിലിൽവെച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊലപ്പെടുത്താനായി ബി.ജെ.പിയും മോദിയും ഗൂഢാലോചന നടത്തുകയാണെന്ന് എ.എ.പി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വീട്ടിൽ നിന്നുള്ള ഭക്ഷണം എത്തിക്കാതെ കെജ്രിവാളിനെ കൊല്ലാനാണ് നീക്കം നടക്കുന്നതെന്നും അവർ പറഞ്ഞു.

പ്രമേഹം കൂടി, ജാമ്യം ലഭിക്കുന്നതിനായി കെജ്രിവാള്‍ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി കോടതിയില്‍ ആരോപിച്ചതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്.

ഗൗരവമായ നിലയില്‍ പ്രമേഹബാധിതനായ കെജ്രിവാളിന് ഇൻസുലിൻ നിര്‍ബന്ധമാണ്, എന്നാല്‍ അദ്ദേഹത്തിന് ഇൻസുലിൻ നല്‍കുന്നില്ലെന്നും അതിഷി പറഞ്ഞു. പ്രമേഹം കൂടാൻ കെജ്രിവാള്‍ ജയിലില്‍ വച്ച് അമിതമായി മധുരം കഴിക്കുന്നുവെന്ന ഇഡി വാദം അടിസ്ഥാനരഹിതമാണ്, അത് കള്ളമാണെന്നും ആം ആദ്മി ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് വീട്ടില്‍ നിന്ന് തയ്യാറാക്കുന്ന ഭക്ഷണം നല്‍കാൻ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതിനും അനുവദിക്കുന്നില്ല. ഇത്തരത്തില്‍ ജയിലില്‍ വച്ച് തന്നെ കെജ്രിവാളിനെ അപകടപ്പെടുത്താനാണ് നീക്കമെന്നാണ് വീഡിയോ പ്രസ് മീറ്റിലൂടെ അതിഷി ആരോപിക്കുന്നത്.