കോഴിക്കോട്ടെ കള്ളവോട്ട് പരാതി: നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോഴിക്കോട്: ഹോം വോട്ടിങിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ഹോം വോട്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് വ്യക്തമായതോടെയാണ് നടപടി. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ കമ്മീഷണർക്കും കലക്ടർ നിർദ്ദേശം നൽകി.

പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91-കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി.

ഇതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പരാതി കൊടുക്കരുതെന്നാവശ്യപ്പെട്ട് ബിഎൽഒ വീട്ടിലെത്തിയെന്നും വോട്ട് നഷ്ടമായ ജാനകി അമ്മ പായുംപുറത്ത് പ്രതികരിച്ചിരുന്നു.