ആർഎൽവി രാമകൃഷണനെ അധിക്ഷേപിച്ചെന്ന പരാതി: സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; അപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ നർത്തകി സത്യഭാമ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി –പട്ടികവർഗ വിഭാഗക്കാർക്ക് എതിരെയുള്ള കേസുകൾ പരിഗണിക്കുന്ന നെടുമങ്ങാട്ടുള്ള പ്രത്യേക കോടതിയാണ് സത്യഭാമയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യം ചിലർ സൃഷ്ടിക്കുന്നതായും രാമകൃഷ്ണൻ കോടതിയെ അറിയിച്ചിരുന്നു.