രാജ ‘ഹൃദയം’ മറ്റൊരാള്‍ക്ക് ജീവന്‍പകര്‍ന്നു: അവന്റെ ‘കരളും വൃക്കകളും’ മൂന്നു പേരെ ജീവിതത്തിലേക്കു നടത്തി; പിന്നെ, ഭൂമിയില്‍ നിന്നും യാത്രയായി

തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജയുടെ ഹൃദയം പറിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ മരണത്തോട് മുഖാമുഖം സംവദിച്ച രോഗിക്കു നല്‍കി ജീവിതത്തിലേക്ക് തിരിച്ചു നടത്തി. രാജയുടെ കരളും രണ്ടു വൃക്കകളും മറ്റു മൂന്നു രോഗികളെ മരണത്തിന്റെ വഴിയില്‍ നിന്നും തിരികെ വിളിച്ച് ജീവിതത്തിന്റെ മുള്ളുകളില്ലാത് വഴിയിലാക്കി. എല്ലാ കഴിഞ്ഞ്, ഇനി തന്റെ കൈയ്യില്‍ കൊടുക്കാനൊന്നുമില്ലെന്നും പറഞ്ഞ്, നന്ദി വാക്കുകള്‍ക്ക് കാതോര്‍ക്കാതെ ഒരു രാജാവിനെപ്പോലെ രാജ സ്വര്‍ഗത്തിലേക്ക് യാത്രയായി.

മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ മുപ്പത്തിയെട്ടു വയസ്സുകാരന്‍ എം. രാജയുടെ ഹൃദയം ആലപ്പുഴ സ്വദേശിയായ 26 വയസുള്ള യുവാവിനാണ് മാറ്റിവച്ചത്. ഡ്രൈവറായ രാജയ്ക്ക് തലയ്ക്കുള്ളിലെ രക്തസ്രാവം കാരണമാണ് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് രാജയുടെ കുടുംബം അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിഞ്ഞു.

രാജയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതു വഴി കുറച്ചു പേര്‍ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നറിഞ്ഞു. മാത്രമല്ല, രാജയുടെ ഹൃദയമാണ് ഭൂമിയില്‍ ഉള്ളത്. അതും ബന്ധുക്കള്‍ ഏറെ സന്തോം നല്‍കിിരുന്നു. അങ്ങനെയാണ് അവയവദാനത്തിന് തയ്യാറാകുകയായിരുന്നു. ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കാണ് ലഭിച്ചത്. കാര്‍ഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതിരുന്ന യുവാവിലാണ് ഹൃദയം മാറ്റിവച്ചത്.

ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുക്കുകയായിരുന്നു. രാത്രിയില്‍ ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണ് ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചത്. അതിരാവിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. രാവിലെ 10 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മസ്തിഷ്‌ക മരണ നിര്‍ണയവും അവയവ വിന്യാസവും ശസ്ത്രക്രിയകള്‍ക്ക് ഏകോപനവും നടത്തിയത് സര്‍ക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയായ കെ. സോട്ടോയാണ്.

കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അവയവം ദാനം നല്‍കിയ രാജയുടെ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവറിയിക്കുകയും ചെയ്തു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ മെഡിക്കല്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു കഴിഞ്ഞത്.

അവയവം നല്‍കിയ മറ്റു രോഗികള്‍ ആരൊക്കെയാണെന്ന് ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും അവരെല്ലാം അവയവം ലഭിച്ചതോടെ രോഗമെല്ലാം മാറി പുതു ജീവിതത്തിലേക്ക് എത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ പൂര്‍ണ്ണ വിശ്വാസം. അന്തരിച്ച രാജയുടെ ഭാര്യ എല്ലിസുമിത നാഗര്‍കോവില്‍ കോടതിയിലെ താത്ക്കാലിക ജിവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്.