ശോഭ സുരേന്ദ്രന് കുടുംബപരമായി കിട്ടിയ ഭൂമിയല്ല ഇതെന്നും ദല്ലാള്‍ നന്ദകുമാര്‍ …

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ അന്യായമായി കയ്യടക്കിയ ഭൂമിയാണ് വില്‍ക്കാന്‍ ശ്രമിച്ചതെന്ന് ദല്ലാള്‍ ടിജി നന്ദകുമാര്‍. സി.ബി.ഐ. സ്റ്റാൻഡിങ് കോൺസൽ നിയമനവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്‍റണിക്കെതിരായ ആരോപണം ആവർത്തിച്ച് ദല്ലാൾ നന്ദകുമാർ. അനിൽ ആന്‍റണിക്ക് 25 ലക്ഷം രൂപ കൈമാറിയ കവറിന്‍റെ ചിത്രവും നന്ദകുമാർ പുറത്തുവിട്ടു. ഒരു ഡ്യൂട്ടിഫ്രീ ഷോപ്പിന്‍റെ കവറിൽ 25 ലക്ഷം കൈമാറിയെന്നാണ് നന്ദകുമാർ നേരത്തെ പറഞ്ഞിരുന്നത്. നിയമപ്രശ്‌നമുള്ളതുകൊണ്ടാണ് മുന്നോട്ടു പോകാതിരുന്നത്. ശോഭയ്ക്ക് 52 സെന്റ് സ്ഥലം ഉണ്ടെന്നാണ് പറഞ്ഞത്. അല്ലാതെ എട്ടു സെന്റ് അല്ല. ശോഭ സുരേന്ദ്രന് കുടുംബപരമായി കിട്ടിയ ഭൂമിയല്ല ഇതെന്നും ദല്ലാള്‍ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ അന്യായമായി മോഹന്‍ദാസിന്റെ പക്കല്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ പ്രസന്ന മോഹന്‍ദാസ് അറിയാതെ കയ്യടക്കിയ ഭൂമിയാണിതെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇതില്‍ നിയമപരമായ ഉപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ശോഭയെ സമീപിച്ചു. ഭൂമിയില്‍ പ്രസന്നയുമായിട്ടുള്ള തര്‍ക്കത്തിന്റെ ഡീറ്റെയില്‍സ് ആവശ്യപ്പെട്ടു. ഒന്നും തരാതെയിരുന്നാല്‍ പിന്നെ എങ്ങനെ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്ന് നന്ദകുമാര്‍ ചോദിച്ചു.അവസാനം ശോഭ സുരേന്ദ്രന്‍ ക്രൈം നന്ദകുമാറിനെ ഇടനിലക്കാരനാക്കി തന്നോട് പലവട്ടം സംസാരിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. അവിടെ സിപിഎം ഭരിക്കുന്നതിനാല്‍ വായ്പ അനുവദിച്ചിട്ടില്ല. വായ്പ ലഭിച്ചാല്‍ പണം തരാമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 20 മണ്ഡലങ്ങളിലേക്കുള്ള നൂറു കോടി രൂപ കേരളത്തിലേക്ക് എത്താതെ പോയി. കൊടകരയ്ക്ക് മുമ്പാണിത്. ഈ പണം ലഭിച്ചിരുന്നെങ്കില്‍ ശോഭ സുരേന്ദ്രന്‍ ഈ പണം സെറ്റില്‍ ചെയ്‌തേനെയെന്ന് നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.