പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; മുന്‍ എസ്.ഐക്ക് 6 വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം: പതിനാറ് വയസുളള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായതിനെ തുടര്‍ന്ന് പിരിച്ചുവിട്ട എസ്‌ഐയെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഇതിന് പുറമെ 25000 രൂപ പിഴയും അടയ്‌ക്കണം. കോലിയക്കോട് സ്വദേശി സജീവ് കുമാറിനെ(54)യാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണം.

2019 നവംബര്‍ 26-ന് വൈകുന്നേരമാണ് സംഭവം .ഇക്കാലത്ത് പ്രതി റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റും, കുട്ടി ചില്‍ഡ്രന്‍സ് ക്ലബ് പ്രസിഡന്റും ആയിരുന്നു. റെസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലിസ്റ്റ് വാങ്ങാനായി ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. കുട്ടി പെട്ടെന്ന് കുതറി ഓടി. ഭയന്ന കുട്ടി അടുത്ത ദിവസം സ്‌കൂളിലെ അധ്യാപികയോട് വിവരം വെളിപ്പെടുത്തി. തുടര്‍ന്ന് അധ്യാപികയാണ് സംഭവം പൊലീസില്‍ അറിയിച്ചത്.