എല്ലാം കണ്ട സാക്ഷിയെ കണ്ടില്ലെന്ന് നടിക്കുന്നു, ബസിലെ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ എന്തുകൊണ്ട് പരിശോധിക്കുന്നില്ല?

മേയര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം തെളിവ് ഇതിലുണ്ടെങ്കിലും പോലീസ് പരിശോധിച്ചിട്ടില്ല

തിരുവനന്തപുരം: മേയർ ആര്യരാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ എല്ലാം കണ്ട സാക്ഷിയെ കണ്ടില്ലെന്ന് നടിക്കുന്നത് ആരെ രക്ഷിക്കാൻ വേണ്ടി? നടന്നതെല്ലാം കണ്ട കെ എസ്.ആര്‍.ടി.സി ബസിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. എന്നിട്ടും ഇവ പരിശോധിച്ചിട്ടില്ല. തര്‍ക്കത്തിന് സാക്ഷിയായ തിരുവനന്തപുരം ഡിപ്പോയുടെ ആര്‍.പി.സി 101 എന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ട്.

മേയര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം തെളിവ് ഇതിലുണ്ടെങ്കിലും പോലീസ് പരിശോധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ബസില്‍ നിന്നും ഏപ്പോള്‍ വേണമെങ്കിലും ദൃശ്യങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. കെ.എസ്.ആര്‍.ടി.സി അധികൃതരും ക്യാമറയുടെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്.

മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ഒരാഴ്ച ദൃശ്യങ്ങള്‍ സൂക്ഷിക്കാനാകും. ബസും കാറും തമ്മില്‍ എത്രനേരം റോഡില്‍ ഒരുമിച്ച് ഓടിയെന്നതിന് തെളിവും ലഭിക്കും. എന്നാല്‍ ഈ ദൃശ്യങ്ങളൊന്നും തത്കാലം പുറത്തുവിടാനിടയില്ല.

കെ.എസ്.ആര്‍.ടി.സി. താത്കാലിക ഡ്രൈവര്‍ എച്ച്.എല്‍. യദുവിനെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരുംമുമ്പേ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യെയും പിന്തുണച്ച് സിപി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ഡ്രൈവര്‍ക്കുമേല്‍ കുറ്റംചാര്‍ത്തി കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് എന്നത് പകൽ വ്യക്തമാണ്.

Latest News