400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാള്‍ക്ക് വേണ്ടിയാണ് മോദി വോട്ടുചോദിച്ചത്; ജനങ്ങളോട് മാപ്പ് പറയണമെന്ന് രാഹുല്‍

ശിവമോഗ: കര്‍ണാടകയിലെ ജെ.ഡി (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ബി.ജെ.പിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രേവണ്ണയുടെ കുറ്റകൃത്യം കൂട്ട ബലാത്സംഗമെന്ന് പറഞ്ഞ രാഹുല്‍, നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചയാള്‍ക്ക് വോട്ട് ചെയ്യാനാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തതെന്നും മോദി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

പ്രജ്വല്‍ രേവണ്ണ കൂട്ട ബലാത്സംഗക്കേസിലെ കുറ്റക്കാരനാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും ബിജെപി ജെഡിഎസുമായി സഖ്യമുണ്ടാക്കി. അവരെ പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രേവണ്ണയെയും പാര്‍ട്ടിയെയും പിന്തുണച്ചു. കൂട്ട ബലാത്സംഗ കേസിലെ പ്രതിക്ക് വോട്ട് ചോദിച്ച മോദി രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത ആള്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത്. പ്രജ്വല്‍ രേവണ്ണ 400-ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍ അത് എനിക്ക് സഹായമാകും’ എന്നാണ് തിങ്ങിനിറഞ്ഞ ഒരു വേദിയില്‍ മോദി പറഞ്ഞത്.’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് രക്ഷപ്പെട്ട് പോകുന്നത് മോദി തടഞ്ഞില്ല. മോദിയുടെ പക്കല്‍ എല്ലാ സംവിധാനങ്ങളുമുണ്ട്. എന്നിട്ടും അയാളെ ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിച്ചു. ഇതാണ് ‘മോദിയുടെ ഗ്യാരണ്ടി’. ബലാത്സംഗം ചെയ്തയാളാകട്ടെ അഴിമതിക്കാരനാകട്ടെ, അവരെ ബി.ജെ.പി. സംരക്ഷിക്കും.’ -രാഹുല്‍ പറഞ്ഞു.

‘ഇന്ത്യയിലെ എല്ലാ സ്ത്രീകളേയും പ്രധാനമന്ത്രി അപമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബി.ജെ.പി. നേതാക്കളും രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയണം.’ -രാഹുല്‍ ആവശ്യപ്പെട്ടു.

ഇതിനിടെ പ്രജ്വല്‍ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വല്‍ നോട്ടീസിന് മറുപടി നല്‍കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല. പ്രജ്വലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.