ദമ്പതികളടക്കം മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു, വിവരങ്ങൾ ഇങ്ങനെ

കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു ബാക്കി രണ്ട് പേരും

കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സജീന ചെളിയിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഒരാഴ്ച മുൻപാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാൻ കൊല്ലാത്തെ മുട്ടയ്ക്കാവിലെത്തിയത്.

അതേസമയം, സുഹൃത്തുക്കൾക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാർഥിയെ കാണാതായി. വർക്കല ചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിലിന്റെയും മായയുടെയും മകൻ അശ്വിനെയാണ് (18) കാണാതായത്.വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ വര്‍ക്കല ഏണിക്കല്‍ ബീച്ചിനും ആലിയിറക്കത്തിനും മധ്യേയായിരുന്നു അപകടം.

സുഹൃത്തുക്കൾക്കൊപ്പം തീരത്ത് ഫുട്ബോൾ കളിച്ച ശേഷം കടലിലിറങ്ങി കുളിക്കവെയാണ് അശ്വിൻ ശക്തമായ തിരയിൽപ്പെട്ടത്. കൂട്ടുകാർ ബഹളം വെച്ചതിനേ തുടർന്ന് നാട്ടുകാർ ഓടിക്കൂടി തിരച്ചിൽ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.

കോസ്റ്റൽ പോലീസും ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. രാത്രിയും തിരച്ചില്‍ തുടരുകയാണ്. പേരേറ്റിൽ ബി.പി.എം. മോഡൽ സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥിയായിരുന്നു അശ്വിൻ.