മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക് ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സംവിധായകൻ സെൽവരാഘവൻ. അൻപത് തവണയെങ്കിലും മണിച്ചിത്രത്താഴ് താൻ കണ്ടിട്ടുണ്ടെന്നും ഫാസിൽ സാറിന്റെ ക്ലാസ്സിക്കാണെന്നും സെൽവരാഘവൻ കുറിച്ചു. എക്‌സിലൂടെയാണ് സിനിമയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും ശോഭനയെക്കുറിച്ചുമെല്ലാം സംവിധായകൻ പോസ്റ്റ് ചെയ്തത്.
മണിച്ചിത്രത്താഴ്, ഒരു അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസിൽ സാറിന്റെ ഒരു ക്ലാസിക് സിനിമ. ശോഭനയ്ക്ക് മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. മോഹൻലാൽ സർ, രാജ്യത്തിന്റെ അഭിമാനം, സെൽവരാഘവൻ എഴുതി. നിരവധി പേരാണ് സംവിധായകന്റെ പോസ്റ്റിന് പ്രതികരണം അറിയിച്ചത്.
ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ക്ലാസിക്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തിരക്കഥയും ഐതിഹാസിക പ്രകടനങ്ങളും. മികച്ച പാട്ടുകളും മ്യൂസിക് സ്‌കോറുകളും, മറ്റ് റീമേക്കുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ക്ലാസിക്കാണ് മണിച്ചിത്രത്താഴ്, അതുപോലെയൊന്നു ഇനിയുണ്ടാവില്ല, രാജ്യത്തിന്റെ അഭിമാനം എന്നിങ്ങനെയാണ് പ്രതികരണങ്ങൾ. മലയാളികളേക്കാളും ഇതര ഭാഷകളിലെ സിനിമ പ്രേമികളാണ് മണിച്ചിത്രത്താഴിനെ പ്രശംസിച്ച് പ്രതികരിച്ചിരിക്കുന്നത്.
1993ൽ ആണ് ഫാസിലിന്റെ സംവിധാനത്തിൽ മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹൻലാൽ ഡോക്ടർ സണ്ണിയായി എത്തിയപ്പോൾ നകുലൻ എന്ന സുഹൃത്തായി സുരേഷ് ഗോപിയും ഗംഗയായും നാഗവല്ലിയായും ശോഭയും സ്ക്രീനിൽ എത്തി. തിലകൻ, നെടുമുടി വേണു, വിനയ, ഇന്നസെന്റ്, കെപിഎസി ലളിത, സുധീഷ്, കുതിരവട്ടം പപ്പു, ഗണേഷ് കുമാർ, ശ്രീധർ, രുദ്ര തുടങ്ങി ഒട്ടനവധി താരങ്ങളും സിനിമയിൽ അണിനിരന്നിരുന്നു. അതേസമയം, ഇനി എത്രയൊക്കെ സിനിമ വന്നാലും മണിച്ചിത്രത്താഴ് എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതായി തുടരും.