Brazil floods. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് ബ്രസീല്‍; സഹായവുമായി ലോകരാജ്യങ്ങള്‍

ബ്രസീലിലെ തെക്കന്‍ റിയോ ഗ്രാന്‍ഡെ ഡൂ സുള്‍ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്ടങ്ങള്‍. 88,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും 75 പേര്‍ മരിക്കുകയും 100 ലധികം പേരെ കാണാതാവുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏഴു ദിവസമായി കനത്ത മഴയും വെള്ളപ്പൊക്കവുമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. 103 പേരെ കാണാതായതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.

മഴ കാരണം സംഭവിച്ച നാശനഷ്ടങ്ങള്‍ 88,000-ത്തിലധികം ആളുകളെ അവരുടെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി സംസ്ഥാന സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഞായറാഴ്ച അറിയിച്ചു. ഏകദേശം 16,000 പേര്‍ സ്‌കൂളുകളിലും ജിംനേഷ്യങ്ങളിലും മറ്റ് താല്‍ക്കാലിക ഷെല്‍ട്ടറുകളിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. ബ്രീസിലിനു വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കുമെന്ന് ലോകരാജ്യങ്ങള്‍ അറിയിച്ചു.

യു.എന്‍ സംഘം ബ്രസീലില്‍ എത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. വെള്ളപ്പൊക്കം കാരണം പലയിടങ്ങളിലും മണ്ണിടിച്ചിലുകള്‍ ഉണ്ടായി. നിരവധി റോഡുകള്‍ ഒലിച്ചു പോകുകയും പാലങ്ങള്‍ തകരുകയും ചെയ്തു. മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. ജലകമ്പനിയായ കോര്‍സന്റെ 8,00,000-ത്തിലധികം ആളുകള്‍ക്ക് ജലവിതരണം മുടങ്ങി. പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ, ധനമന്ത്രി ഫെര്‍ണാണ്ടോ ഹദ്ദാദ്, പരിസ്ഥിതി മന്ത്രി മറീന സില്‍വ എന്നിവരോടൊപ്പം ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ എന്നിവര്‍ രണ്ടാം തവണയും റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സന്ദര്‍ശിച്ചു. നേതാവും സംഘവും സംസ്ഥാന തലസ്ഥാനമായ പോര്‍ട്ടോ അലെഗ്രെയിലെ വെള്ളപ്പൊക്കമുള്ള തെരുവുകള്‍ ഹെലികോപ്റ്ററില്‍ നിന്ന് നിരീക്ഷണം നടത്തി.

1941 നടന്ന വെള്ളപ്പൊക്കത്തില്‍ നദി 4.76 മീറ്ററില്‍ (15.6 അടി) എത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഗ്വായ്ബ നദി 5.33 മീറ്റര്‍ (17.5 അടി) രേഖപ്പെടുത്തിയത്. ഞായറാഴ്ച വത്തിക്കാനില്‍ നടന്ന കുര്‍ബാനയില്‍, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മരിച്ചവരെ കര്‍ത്താവ് സ്വാഗതം ചെയ്യുകയും അവരുടെ കുടുംബങ്ങളെയും വീടുകള്‍ ഉപേക്ഷിക്കേണ്ടിവന്നവരെയും ആശ്വസിപ്പിക്കുകയും ചെയ്യട്ടെ,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ മഴ ഞായര്‍ വരെ നീണ്ടുനില്‍ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ബ്രസീലില്‍ മഴ ഇന്നും തുടരുകയാണ്. പര്‍വത ചരിവുകള്‍, നഗരങ്ങള്‍ എന്നിങ്ങനെയുള്ള ചില പ്രദേശങ്ങളില്‍, ഒരാഴ്ചയ്ക്കുള്ളില്‍ 300 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തതായി ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയോളജി അറിയിച്ചു.