റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത്; രണ്ടു മലയാളികള്‍ അറസ്റ്റിൽ

തിരുവനന്തപുരം: റഷ്യൻ മനുഷ്യക്കടത്തില്‍ രണ്ടു മലയാളികള്‍ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരെയാണ് സിബിഐയുടെ ഡൽഹി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇവരെ ഡൽഹിയിലെത്തിച്ച് ചോദ്യം ചെയ്യും. ഇന്ത്യക്കാരെ യുദ്ധത്തിനായി റഷ്യയിലേക്ക് കടത്തിയതിന് മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ സിബിഐ നേരത്തേ കേസെടുത്തിരുന്നു.

റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്സിന്‍റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്സിന്‍റെ ബന്ധുവാണ്. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ആറു ലക്ഷത്തോളം രൂപ പ്രിയൻ ആണ് കൈപ്പറ്റിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്‍റിന് നേതൃത്വം നല്‍കിയതും പ്രിയൻ ആണ്. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അറസ്റ്റ്.

ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് പറഞ്ഞാണ് പലരെയും റഷ്യയിലേക്ക് കൊണ്ടുപോവുകയം ഇവരെ പിന്നീട് കബളിപ്പിച്ച് സൈന്യത്തിൽ ചേർക്കുകയുമായിരുന്നു. സ്വകാര്യ സർവകലാശാലകളിൽ കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും കടത്തിയിട്ടുണ്ട്. റഷ്യൻ സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഏജന്റുമാരുടെ കെണിയിൽ വീഴരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. തിരുവന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ കൊണ്ടുപോയത്. വാട്സാപ്പിൽ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജൻസിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ദില്ലിയിലെത്തി. പിന്നിട് അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.