വൈദ്യുതി പ്രതിസന്ധി; പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സമാനതകളില്ലാത്തവിധം ചൂട് ഉണ്ടായതിനെത്തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്ക് സംഭവിച്ച പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ബോര്‍‍ഡ് തലത്തില്‍ സത്വര നടപടി കൈക്കൊള്ളുന്നതിനോടൊപ്പം ജീവനക്കാരുടെയും, ഓഫീസര്‍‍മാരുടെയും സംഘടനകളും ഇതിനായി നിര്‍‍ദ്ദേശം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി പ്രതിസന്ധി എങ്ങനെ നേരിടാം എന്ന വിഷയത്തിൽ മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത കെ.എസ്.ഇ.ബി.യിലെ ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സ്ഥിതിഗതികള്‍ നേരിടാന്‍ ഹ്രസ്വകാല ദീര്‍‍ഘകാല പദ്ധതികള്‍‍ ആവിഷ്ക്കരിക്കണമെന്ന് നിര്‍‍ദ്ദേശിച്ച മന്ത്രി പമ്പ്ഡ് സ്റ്റോറേജ് സംയുക്ത മേഖലയില്‍ ആരംഭിക്കുന്നതിനെക്കുറിച്ചും, ആഭ്യന്തര വൈദ്യുതോത്പാദനം വർദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനെ സംബന്ധിച്ചും സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുക, പീക്ക് അവര്‍ ദീര്‍‍ഘിപ്പിക്കുക എന്നിവയെക്കുറിച്ചും സ്ഥാപനത്തിന്റെ പൊതുവെയുള്ള ഗുണങ്ങളെ പറ്റിയും സംഘടനകള്‍ അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കെ.എസ്.ഇ.ബി. ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ സത്വരമായി എടുക്കേണ്ട നടപടികളെക്കുറിച്ച് സംസാരിച്ചു. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വൈദ്യുതി വാഹനങ്ങളുടെ വര്‍ദ്ധനവിനെക്കുറിച്ച് ചിന്തിക്കണമെന്ന് നിര്‍‍ദ്ദേശിച്ചു. കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരായ പി സുരേന്ദ്ര, സജി പൗലോസ്, സജീവ്, വി. മുരുകദാസ്. കെ.എസ്.ഇ ബി ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോഗം

സംസ്ഥാനത്ത് ചൊവ്വാഴ്ചത്തെ വൈദ്യുതോപഭോഗം 11.002 കോടി യൂണിറ്റും ആയിരുന്നു. ഇന്നലത്തെ മാക്സിമം ഡിമാന്റ് 5744 മെഗാവാട്ടും ആയിരുന്നു. രാത്രി 10.38-നാണ് ഇന്നലെ പീക്കിലെ മാക്സിമം ഡിമാന്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രേഖപ്പെടുത്തിയ മാക്സിമം ഡിമാന്റിനേക്കാൾ 24 മെഗാവാട്ടിന്റെ വര്‍‍ദ്ധനവ് ആണ്.