ആളെക്കൂട്ടാന്‍ വേണ്ടി അപകീര്‍ത്തി പറഞ്ഞുപരത്തുന്നു, യൂട്യൂബ് ചാനലുകളെ വിമർശിച്ച് ഹൈക്കോടതി

അപകീര്‍ത്തി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബ് ചാനല്‍ നടത്തുന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം

ചെന്നൈ : വരിക്കാരെ കൂട്ടുന്നതിനായി അപകീര്‍ത്തി പറഞ്ഞുപരത്തുന്നു യൂട്യൂബ് ചാനലുകളുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മദ്രാസ് ഹൈക്കോടതി. പല യൂട്യൂബ് ചാനലുകളും വരിക്കാരെ കൂട്ടാന്‍ വേണ്ടി മനപ്പൂര്‍വം മറ്റുള്ളവര്‍ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്ന് മദ്രാസ് ഹൈക്കോടതി വിമർശിച്ചു. ഇത്തരം ചാനലുകള്‍ സമൂഹത്തിനു ശല്യമാണെന്ന് ജസ്റ്റിസ് കെ കുമരേഷ് ബാബു പറഞ്ഞു.

അപകീര്‍ത്തി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി യൂട്യൂബ് ചാനല്‍ നടത്തുന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. കേസിന് ആസ്പദമായ സംഭാഷണത്തെ ഇന്റര്‍വ്യൂ എന്നു വിളിക്കാമോയെന്ന് കോടതി ചോദിച്ചു. ഇതിനെയാണോ നിങ്ങള്‍ ഇന്റര്‍വ്യൂ എന്നു വിളിക്കുന്നത്? അപകീര്‍ത്തികരമായ ഉത്തരങ്ങള്‍ വരുമെന്ന് അറിഞ്ഞുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്? കോടതി ചോദിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

യൂട്യൂബര്‍ സവുക്കു ശങ്കറുമായി നടത്തിയ ഇന്റര്‍വ്യൂവിനെത്തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ്, യൂട്യൂബര്‍ ജി ഫെലിക്‌സ് ജെറാള്‍ഡ് ഹൈക്കോടതിയെ സമീപിച്ചത്. ഇന്റര്‍വ്യൂവില്‍ സവുക്കു ശങ്കര്‍ വനിതാ പൊലീസിനെക്കുറിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഒട്ടേറെ പരാതികള്‍ വന്നതിനെത്തുടര്‍ന്ന് ശങ്കറിനും ഫെലിക്‌സ് ജെറാള്‍ഡിനുമെതിരെ പൊലീസ് കേസെടുത്തു. ഐപിസി, സ്ത്രീകള്‍ക്കെതിരായ അപകീര്‍ത്തി തടയല്‍ നിയമം എന്നിവ പ്രകാരമാണ് കേസ്.

Latest News