India

വിവാഹം മുടങ്ങിയതിന് അരുംകൊല, പ്രതി അറസ്റ്റില്‍, അറുത്തെടുത്ത തല കണ്ടെടുത്തു

16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ സോമവാർപേട്ട ടൗണിൽ നിന്നാണ് അറസ്റ്റിലായത്

മംഗളൂരു: കുടക് ജില്ലയിലെ സോമവർപേട്ടയിൽ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ 16കാരിയുടെ തല കണ്ടെത്തി. അറുത്തു മാറ്റിയ യു.എസ്. മീനയുടെ തല പ്രതി അക്രമം നടന്ന സ്ഥലത്തു നിന്ന് 300 മീറ്റർ അകലെ മരക്കൊമ്പിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതി കെ. പ്രകാശിനൊപ്പം തെളിവെടുപ്പ് നടത്തിയ പൊലീസ് സംഘമാണ് തല കണ്ടെത്തിയത്.

16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ സോമവാർപേട്ട ടൗണിൽ നിന്നാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം വിദ്യാര്‍ഥിനിയുടെ വീടിനുസമീപത്തുനിന്ന് പ്രതിയെ പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രകാശിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വനിതാ ശിശുക്ഷേമ വകുപ്പില്‍ ആരോ പരാതി നല്‍കിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂവെന്ന് പോലീസ് അറിയിച്ചതിനാല്‍ വിവാഹം മുടങ്ങി.

വിവാഹം മുടക്കിയത് പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയില്‍ ബലപ്പെട്ടിരുന്നതായും അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായും കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജന്‍ ശനിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതിനാല്‍ത്തന്നെ പ്രതി വീണ്ടും ഇവിടെയെത്തി പെണ്‍കുട്ടിയുടെ സഹോദരിയെക്കൂടി കൊലപ്പെടുത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സമീപ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിയുണ്ട നിറച്ച തോക്കുമായി എത്തിയ പ്രതിയെ പോലീസ് ശനിയാഴ്ച പുലര്‍ച്ചെയോടെ പിടികൂടിയത്.

പ്രതി തൂങ്ങിമരിച്ചെന്ന നിലയില്‍ ദ്യശ്യമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും വാര്‍ത്ത പരന്നതും പോലീസ് ഇത് നിഷേധിക്കാതിരുന്നതും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. പ്രതിയുടെ വീടിനുസമീപം കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് മറ്റൊരാളാണെന്നും സ്ഥിരീകരിച്ചു.