India

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, നിര്‍ണായകം

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലങ്കാന(17), ഉത്തര്‍പ്രദേശ്(13), മഹാരാഷ്ട്ര(11), മധ്യപ്രദേശ്(8), പശ്ചിമബംഗാള്‍(8), ബിഹാര്‍(5), ഒഡിഷ(4), ഝാര്‍ഖണ്ഡ്(4), ജമ്മു-കശ്മീര്‍(1) എന്നിവിടങ്ങളിലുമാണ് പോളിങ്.

96 സീറ്റില്‍ 49 എണ്ണം കഴിഞ്ഞതവണ എന്‍.ഡി.എ. (ബി.ജെ.പി.-42, ടി.ഡി.പി.-3, ശിവസേന-2, ജെ.ഡി.യു.-1, എല്‍.ജെ.പി.-1) നേടിയതാണ്. 12 എണ്ണം ഇന്ത്യസഖ്യത്തിലെ കക്ഷികളും( കോണ്‍ഗ്രസ്-6, തൃണമൂല്‍ കോണ്‍ഗ്രസ്-4, എന്‍.സി.പി.-1, നാഷണല്‍ കോണ്‍ഫറന്‍സ്-1). ബി.ജെ.പി.ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന വൈ.എസ്.ആര്‍.കോണ്‍ഗ്രസ്-22, ബി.ജെ.ഡി.-2, ബി.ആര്‍.എസ്.-9, എ.ഐ.എ.ഡി.എം.കെ.-2 എന്നിങ്ങനെയും നേടി. ഇതില്‍ 11 സീറ്റുകളില്‍ ഒരു ശതമാനത്തില്‍ത്താഴെ ഭൂരിപക്ഷത്തിനാണ് ഫലം നിര്‍ണയിക്കപ്പെട്ടത്.

അതിനാല്‍ ഇക്കുറി ഇവിടങ്ങളില്‍ പോരാട്ടം കനക്കും. ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്ന് അഖിലേഷ് യാദവ്, ബംഗാളിലെ കൃഷ്ണനഗറില്‍നിന്ന് മഹുമൊയ്ത്ര, ബഹരാംപുരില്‍നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി, ആന്ധ്രപ്രദേശിലെ കടപ്പയില്‍നിന്ന് വൈ.എസ്. ശര്‍മിള, ഹൈദരാബാദില്‍നിന്ന് അസദുദ്ദീന്‍ ഒവൈസി തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖരില്‍ ചിലര്‍.