India

പ്രധാനമന്ത്രി മോദിക്ക് 3 കോടിയുടെ ആസ്തി, കാറില്ല, വീടില്ല, ഓഹരിയുമില്ല

2019 ലെ പത്രികയിൽ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തമായി വീടും വാഹനവും ഭൂമിയുമില്ലെന്ന് നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍. മോദിക്ക് 3.02 കോടി രൂപയുടെ ആസ്തിയുണ്ട്. എസ്ബിെഎയില്‍ 2.86 കോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. ഗാന്ധിനഗറിലെയും വാരാണസിയിലെയും ബാങ്കുകളില്‍ 80,304 രൂപയുടെ നിക്ഷേപമുണ്ട്. 52,920 രൂപ മോദിയുടെ കൈവശമുണ്ട്. 9.12 ലക്ഷം രൂപയുടെ നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപമുണ്ട്. 2.68 ലക്ഷം രൂപയുടെ മോതിരമുണ്ട്.

2019 ലെ പത്രികയിൽ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. 2014 ലെ പത്രികയിൽ 1.66 കോടി രൂപയുടെ ആസ്തിയെന്നും വ്യക്തമാക്കിയിരുന്നു. 2024 ലെത്തിയപ്പോൾ ആസ്തിയിൽ വര്‍ധനവുണ്ടായിട്ടുണ്ട്.

എന്നാൽ പ്രധാനമന്ത്രിയുടെ കൈവശം വീടോ കാറോ ഓഹരിയോ ഇല്ല. തന്റെ ഭാര്യ യശോദ ബെൻ എന്ന് പത്രികയിൽ രേഖപ്പെടുത്തിയ അദ്ദേഹം ഗുജറാത്ത് സര്‍വകലാശാലയിൽ നിന്ന് ബിരദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും ദില്ലി സര്‍വകലാശാലയിൽ നിന്ന് 1978 ൽ ബിരുദം നേടിയെന്നും അവകാശപ്പെടുന്നു. ഗുജറാത്ത് ബോര്‍ഡ് എസ്എസ്‌സി പരീക്ഷ 1967 ൽ പാസായതാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരിൽ നിന്ന് ശമ്പളവും ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശയുമാണ് തന്റെ വരുമാനമായി അദ്ദേഹം രേഖപ്പെടുത്തിയത്. തന്റെ പേരിൽ ക്രിമിനൽ കേസില്ലെന്നും സര്‍ക്കാരിന് ഒരു രൂപ പോലും നൽകാനില്ലെന്നും അദ്ദേഹം പത്രികയിൽ വ്യക്തമാക്കുന്നു. ഇത് മൂന്നാം തവണയാണ് അദ്ദേഹം വാരണാസിയിൽ സ്ഥാനാര്‍ത്ഥിയായി പത്രിക നൽകുന്നത്. 2014 ലും 2019 ലും മണ്ഡലത്തിൽ അദ്ദേഹം വൻ വിജയം നേടിയിരുന്നു.