Kerala

“അടിക്കടി തിരിച്ചടി”: ശ്രീലേഖയല്ല, റെഗുലേറ്ററി കമ്മിഷന്‍ വക; എന്താല്ലേ ?

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയും കെ.എസ്.ഇ.ബിയുമായി സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയാണല്ലോ. കെ.എസ്.ഇ.ബിയും ജീവനക്കാരും കൂട്ടമായാണ് ശ്രീലേഖയെ ആക്രമിക്കുന്നതെന്നു പറയാതെ വയ്യ. ഉന്നത സ്ഥാനത്തിരുന്ന് വിരമിച്ചവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കെ.എസ്.ഇ.ബിയിലേക്ക് ഒന്നു വിളിച്ചാല്‍ മതിയായിരുന്നു, എന്നു തുടങ്ങി ശാസനയും, പഠിപ്പിക്കലും, തിരുത്തലും, കണക്കു പറച്ചിലുമൊക്കെയായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ശ്രീലേഖയ്ക്ക് മറുപടി നല്‍കുന്നത്.

 

ശ്രീലേഖ പറഞ്ഞതാണോ, അതിനു മറുപടി നല്‍കിയ കെ.എസ്.ഇബിയാണോ, ശ്രീലേഖയ്ക്ക് വൈദ്യുതി ബില്ലിനെ കുറിച്ച് പഠിപ്പിക്കാനിറങ്ങിയ ജീവനക്കാരാണോ ശരിയായ കാര്യം പറയുന്നതെന്ന് ഇപ്പോള്‍ സംശയം
ആയിരിക്കുകയാണ്. കാരണം, ശ്രീലേഖ ഒരടി കെ.എസ്.ഇ.ബിയെ അടിച്ചു. തിരിച്ച് കെ.എസ്.ഇ.ബിയും ജീവനക്കാരും ചേര്‍ന്ന് താറുമാറായി തിരിച്ചടിച്ചു. എന്നാല്‍, ഇപ്പോഴിതാ കെ.എസ്.ഇ.ബിയുടെ നെറുകം തലയ്ക്കിട്ട് റെഗുലേറ്ററി കമ്മിന്‍ മുട്ടനൊരടി കൊടുത്തിരിക്കുകയാണ്.

 

ശ്രീലേഖയക്കു പകരം ഇരുട്ടടി കൊടുത്തിരിക്കുന്നത് റെഗുലേറ്ററി കമ്മിഷനാണ്. സോളാര്‍ ഉത്പാദകരെ പിഴിയുന്ന കെ.എസ്.ഇ.ബി നടപടിക്കെതിരേ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പിലാണ് രൂക്ഷവിമര്‍ശനം ഉര്‍ന്നിരിക്കുന്നത്. സോളാറിലൂടെ ഉത്പാദിപ്പിക്കുന്ന മിച്ചവൈദ്യുതിക്ക് പണം നല്‍കാതെ, അവരോട് അടുത്ത ബില്ലിന് പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്നത് ശരിയായ കാര്യമല്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.ജെ. ജോസും വ്യക്തമാക്കിയതോടെ കെ.എസ്.ഇ.ബി. ഇതുവരെ പറഞ്ഞുവെച്ച ന്യായങ്ങളെല്ലാം അന്യായമായോ എന്നാണ് സംശയം.

 

വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന ബോര്‍ഡിന്റെ അഭ്യര്‍ത്ഥന കമ്മീഷന്‍ അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി എന്തുമറുപടിയായിരിക്കും കൊടുക്കുമെന്നതാണ് അറിയേണ്ടത്. റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പില്‍ പങ്കെടുത്തവരെല്ലാം കെ.എസ്.ഇ.ബിയുടെ പിന്തിരിപ്പന്‍ നിലപാടുകളാണ് അക്കമിട്ടു നിരത്തിയിരിക്കുന്നത്. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതില്‍ നിന്ന് ആളുകളെ തടയന്നുണ്ടെന്ന ആശങ്കയും പങ്കുവെച്ചിട്ടുണ്ട്.

 

സോളാര്‍ പാനലുകള്‍ വ്യാപകമായാല്‍ വരുമാനത്തെ ബാധിക്കുമെന്ന ആശങ്ക മൂലം കെ.എസ്.ഇ.ബി അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ പോലും വലിയ താല്പര്യം കാണിക്കുന്നില്ലെന്ന ആരോപണം ഭൂരിപക്ഷം പേരും ഉന്നയിച്ചു. മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ മെല്ലെപ്പോക്ക് സമീപനമാണ് ബോര്‍ഡില്‍ നിന്നുണ്ടാകുന്നത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ സോളാര്‍ പദ്ധതികള്‍ക്ക് നല്‍കുന്ന അനുകൂല നയത്തിന് എതിരാണെന്നും വിമര്‍ശനം ഉന്നയിച്ചു. സോളാര്‍ വൈദ്യുതിയുടെ വാര്‍ഷിക സെറ്റില്‍മെന്റ് സെപ്റ്റംബറില്‍ നിന്ന് മാറ്റിയത് അടുത്ത വര്‍ഷം ഏപ്രില്‍ വരെ തുടരും.

ഇക്കാര്യത്തില്‍ ഉത്പാദകരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും വിശദമായ കൂടിയാലോചനകള്‍ വേണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വാര്‍ഷിക സെറ്റില്‍മെന്റ് മാറ്റിയതോടെ മിച്ചവൈദ്യുതി വേനല്‍ക്കാലത്ത് ഉപയോഗിക്കാനുള്ള അവസരം ഉത്പാദകര്‍ക്ക് നഷ്ടമായിരുന്നു. മാത്രമല്ല വലിയ ബില്ല് അടയ്ക്കേണ്ട അവസ്ഥയും ഉണ്ടായി. ട്രാന്‍സ്‌ഫോമറിന്റെ ശേഷിയുടെ 90 ശതമാനം സോളാര്‍ പ്ലാന്റുകള്‍ അനുവദിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനോട് വിയോജിച്ച ബോര്‍ഡ്, നിലവിലുള്ള 75 ശതമാനം മതിയെന്ന് വാദിക്കുകയും ചെയ്തു.

സോളാര്‍ പ്ലാന്റുകള്‍ വ്യാപകമാകുന്നതോടെ ബോര്‍ഡിനുണ്ടാകുന്ന സാങ്കേതിക, വാണിജ്യപ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി ജൂണ്‍ 10നകം റിപ്പോര്‍ട്ട് നല്‍കും. അതുവരെ സമയം വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു. തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് കൂടുതല്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ 10 ദിവസംകൂടി അനുവദിച്ചു. സോളാര്‍ ഉത്പാദകരുടെ പുതിയ സംഘടനയുടെ അഭിഭാഷകനും തെളിവെടുപ്പില്‍ പങ്കെടുത്തിരുന്നു.

അതായത്, സോളാര്‍ പ്ലാന്റ് സ്ഥാപിച്ച ആര്‍. ശ്രീലേഖ പറഞ്ഞതില്‍ കാര്യമുണ്ട് എന്നല്ലേ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് വ്യാഖ്യാനിച്ചാല്‍ തെറ്റുണ്ടാകില്ല. കാരണം വീടുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ ആരാണോ പരിഹരിക്കേണ്ടത്, അവര്‍ തന്നെ അതിനെ രൂക്ഷമായ പ്രശ്‌നമാക്കി മാറ്റുമ്പോള്‍ ഉപഭോക്താക്കള്‍ എവിടെ അഭയം പ്രാപിക്കും.

ഉന്നത ഉദ്യോഗസ്ഥയായി വിരമിച്ച ആര്‍ ശ്രീലേഖയ്ക്ക് നേരിടേണ്ടി വന്ന ഈ പ്രശ്‌നം നിരവധി പേര്‍ക്കും ഉണ്ടായതു കൊണ്ടാണ് റെഗുലേറ്ററി കമ്മിഷനില്‍ പരിഹാരം കാണാനെത്തിയത് എന്നു വേണം മനസ്സിലാക്കാന്‍. കെ.എസ്.ഇ.ബി സോളാര്‍ പ്ലാന്റില്‍ നിന്നും വൈദ്യുതി എടുക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ഇവിടുത്തെ കാതലായ വിഷയം. അതിനാണ് മറുപടി നല്‍കേണ്ടതും.

Latest News