Kerala

പ്രതീക്ഷിച്ച വിധിയാണ്, മകള്‍ക്ക് നീതി ലഭിച്ചു എത്രയും വേഗം ശിക്ഷ നടപ്പാക്കണം: ജിഷയുടെ അമ്മ

എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും ജിഷയുടെ മാതാവ്

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത് പ്രതീക്ഷിച്ച വിധിയാണ്. മകള്‍ക്ക് നീതി ലഭിച്ചു. എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്നും ജിഷയുടെ മാതാവ് പ്രതികരിച്ചു

നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുൾ ഇസ്ലാം നൽകിയ അപ്പീലിലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാൻ സംസ്ഥാന സർക്കാർ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു.