Kerala

സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ഇടുക്കി സ്വദേശി മരിച്ചു

ഇടുക്കി: ‌സംസ്ഥാനത്ത് വെസ്റ്റ്‌നൈൽ പനി മരണം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്റ്റ്നൈൽ പനിയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വൃക്ക മാറ്റിവയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയപ്പോഴാണ് പനിബാധിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

രോഗം കുറഞ്ഞതിനെത്തുടർന്ന് സ്വദേശമായ ഇടുക്കിയിലേക്ക് വിജയകുമാർ മടങ്ങി. വീട്ടിലെത്തിയശേഷം പനി കൂടിയതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണു വിജയകുമാർ മരിച്ചത്. തുടർന്ന് നടന്ന പരിശോധനകകളിലാണു മരണകാരണം വെസ്റ്റ്നൈൽ പനിയാണെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകിയത്.

കോഴിക്കോട് കഴിഞ്ഞ ആഴ്ച വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.