Careers

ഇസ്രായേലില്‍ ജോലി നേടാം; മാസം ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം

കൂടുതൽ സംസ്ഥാനങ്ങളിലേക്ക് റിക്രൂട്ട്മെൻറ് വ്യാപിക്കുകയാണ്

ഇസ്രായേലിൽ നിരവധി തൊഴിൽ അവസരങ്ങൾ. നിർമ്മാണ രംഗത്താണ് ജോലി ഒഴിവുകൾ കൂടുതലുള്ളത്. ഇതിനുപുറമേ വീട്ടുജോലിക്കാരെയും തേടുന്നുണ്ട്. ആവശ്യത്തിന് ജോലിക്കാരെയും നൽകാൻ തയ്യാറാണ് എന്ന് ഇന്ത്യൻ നേരത്തെ തന്നെ ഇസ്രായേലിനോട് നിലപാട് അറിയിച്ചിരുന്നു. രണ്ടു സംസ്ഥാനങ്ങളിൽ കഴിഞ്ഞ ജനുവരി ശേഷം റിക്രൂട്ട്മെൻറ് നടത്തിയിട്ടുണ്ട്. കൂടുതൽ സംസ്ഥാനങ്ങളിലേക്ക് റിക്രൂട്ട്മെൻറ് വ്യാപിക്കുകയാണ്.

പശ്ചിമേഷ്യയിലെ യുദ്ധ മേഖലയാണ് ഇസ്രായേൽ അറിയപ്പെടുന്നത്. എന്നിട്ടും തൊഴിലാവസരങ്ങൾ വരുമ്പോൾ ആളുകൾ അത് വിനിയോഗിക്കുന്നു. കാരണം ഉയർന്ന ശമ്പളം ലഭിക്കുന്നു എന്നതാണ്. സാധാരണ ജോലികളിൽ പോലും ഒരു ലക്ഷത്തിലധികം രൂപയാണ് ശമ്പളം. നമ്മുടെ നാട്ടിൽ നാലോ അഞ്ചോ മാസം കഷ്ടപ്പെട്ട് പണിയെടുത്താൽ കിട്ടുന്ന തുക ഇസ്രായേലിൽ ഒരു മാസം കൊണ്ട് സമ്പാദിക്കാം. റിക്രൂട്ട്മെന്റിന്റെ വിവരങ്ങൾ ഇങ്ങനെ.

കഴിഞ്ഞദിവസം ഇസ്രായേലിലേക്കുള്ള റിക്രൂട്ട്മെൻറ് തെലങ്കാനയിലാണ് നടത്തിയത്. 20209 പേരാണ് നാലുദിവസമായി നടന്ന പരിപാടിക്ക് വേണ്ടി രജിസ്റ്റർ ചെയ്തത്. കഴിവിന്റെ അടിസ്ഥാനത്തിലാണ് ജോലി. അതിന് ആവശ്യമായ പരിശോധനകൾ ഉണ്ടാകും. ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത് പ്രകാരം 95 പേരെ റിക്രൂട്ട് ചെയ്തതായി അറിയുന്നു.

തെലങ്കാന സംസ്ഥാന സര്‍ക്കാരാണ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചത്. നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇന്റര്‍നാഷണലിന്റെ (എന്‍എസ്ഡിസിഐ) സഹായത്തോടെയായിരുന്നു പ്രോഗ്രാം. ആശാരി, സെറാമിക് ടൈലേഴ്‌സ്, വീടുകളും കെട്ടിടങ്ങളും പ്ലാസ്റ്ററിങ് ചെയ്യുന്നവര്‍, ഇന്റസ്ട്രിയല്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെയാണ് പ്രധാനമായും തിരഞ്ഞെടുത്തത്. പ്രതിമാസം 1.2 ലക്ഷം മുതല്‍ 1.38 ലക്ഷം രൂപ വരെ ഇവര്‍ക്ക് ശമ്പളം ലഭിക്കുമെന്ന് റിക്രൂട്ട്‌മെന്റ് ടീം പറയുന്നു.

രാജസ്ഥാൻ ബീഹാർ മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അടുത്ത റിക്രൂട്ട്മെൻറ് നടക്കുക എന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്നു സംസ്ഥാനങ്ങളിൽ ഇതിനോടകം ഇസ്രായേൽ ജോലിക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് നടന്നു. ഉത്തർപ്രദേശ് ഹരിയാന എന്നിവിടങ്ങളിലാണ് നേരത്തെ നടന്നത്. ഉത്തർപ്രദേശിൽ 7182 പേരും ഹരിയാനയിൽ 1320 പേരും പങ്കെടുത്തു. ഇതിൽ യുപിയിൽ നിന്ന് 587 പേരെയും ഹരിയാനയിൽ നിന്ന് 530 പേരെയും സെലക്ട് ചെയ്തു.

ജോലി കിട്ടിയ എല്ലാവരും ഇസ്രായേലിലേക്ക് പുറപ്പെട്ടിട്ടില്ല. 60 പേരുടെ ഒരു സംഘം മാത്രമാണ് യാത്രതിരിച്ചത്. മാര്‍ച്ചില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ശക്തമായ വേളയില്‍ മലയാളിയായ യുവാവ് ഇസ്രായേല്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പൗരന്മാര്‍ ഇസ്രായേലിലേക്ക് പോകുന്നത് കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലികമായി തടഞ്ഞു. യുദ്ധമേഖലയാണ് എന്നതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിശദമായി അറിഞ്ഞ ശേഷം മാത്രമേ ഇസ്രായേലിലേക്ക് പോകാന്‍ തയ്യാറെടുക്കാവൂ.

Latest News