History

ഇന്ന് ആരാധകരുടെ ദിനം, ശല്യപ്പെടുത്തരുത് പ്ലീസ്: മൂവി ലവേഴ്‌സ് ഡേ പൊളിയല്ലേ

ചലിക്കുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രചോദനം അങ്ങനെയാണ് സംഭവിക്കുന്നത്

മനുഷ്യന്റെ വിസ്മയകരമായ കണ്ടുപിടുത്തം എന്നല്ലാതെ സിനിമയെ പിന്നെങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. പണ്ട് സിനിമയുമായെത്തിയവരെ ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും മുദ്രകുത്തിയ മായാത്തൊരു ചരിത്രമുണ്ട് നമുക്ക്. വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങളെ ഭൂതങ്ങളെന്ന് കരുതിയ ഇടത്ത് നിന്നെല്ലാമാണ് ഇന്ന് കാണുന്ന സിനിമയുടെ പിറവി പോലും. ഇന്ന് സിനിമയുടെ ജനകീയ വളര്‍ച്ച മറ്റൊരു തലത്തിലാണ്. സിനിമയുടെ ഓരോ ഘട്ടങ്ങളിലും ഓരോ കണ്ടുപിടുത്തങ്ങളും നിര്‍ണായകമായി.

അതില്‍ ഒന്നായിരുന്നു ഫോട്ടോഗ്രഫിയുടെ കണ്ടെത്തല്‍. ചലിക്കുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രചോദനം അങ്ങനെയാണ് സംഭവിക്കുന്നത്. നിശ്ചലചിത്രം പകര്‍ത്താന്‍ കഴിയുമെങ്കില്‍ ചലിക്കുന്ന ചിത്രങ്ങളും പകര്‍ത്താന്‍ കഴിയുമെന്ന ചിന്ത ഉടലെടുത്തത് 17-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍. ചലിക്കുന്ന ഒരു വസ്തുവിന്റെ പ്രതിരൂപം കണ്ണില്‍ പതിയാന്‍ ഒരു നിമിഷത്തിന്റെ ഇരുപത്തിനാലില്‍ ഒരംശം വേണമെന്ന ശാസ്ത്രചിന്തയുടെ പരിണിതഫലമാണ് ഇന്നു കാണുന്ന സിനിമ.

കാലാകാലങ്ങളില്‍ സഞ്ചരിച്ച് മനുഷ്യന്റെ ആസ്വാദന തലത്തെ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് സിനിമ എത്തിച്ചു. ഇന്ന് ഭാഷാഭേദമില്ലാതെ ഓരോ മനുഷ്യരും ഒരുപോലെ ആസ്വദിക്കുന്ന ഒരു കലയായി സിനിമ വളര്‍ന്നു. മനുഷ്യന്റെ സംസ്‌ക്കാരത്തിന്റെ ഭാഗമായി അലിഞ്ഞുചേര്‍ന്നു. സിനിമയെ അടങ്ങാതെ പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ ദിനം. അതേ ഇന്ന് മൂവി ലവേഴ്‌സ് ഡേയാണ്. അതിനാല്‍ നമുക്ക് കുറച്ച് സിനിമ കഥകള്‍ കേള്‍ക്കാം.

എഡ്വാര്‍ഡ് മേബ്രിഡ്ജ്

ഹെന്‍റി റെന്നോ ഹെയ്ല്‍ എന്ന അമേരിക്കക്കാരനാണ് ആദ്യമായി ചിത്രങ്ങള്‍ ചലിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ഒരു മനുഷ്യന്റെ വിവിധതരത്തിലുള്ള ചിത്രങ്ങള്‍ ഒന്നൊന്നായി ഒരു ഡിസ്കില്‍ ഫിറ്റ്ചെയ്ത് അദ്ദേഹം വെള്ളത്തുണിയില്‍ അവതരിപ്പിച്ചുനോക്കി. തുടര്‍ച്ചയായി ഈ ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ നൃത്തംചെയ്യുന്ന പ്രതീതി ഉണ്ടായി. 1870ല്‍ ആയിരുന്നു ഇത്. എന്നാല്‍, ചിത്രം പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ച റെന്നോ ഹെയ്ലിന് പ്രേക്ഷകരില്‍നിന്ന് മോശം പ്രതികരണമാണ് ലഭിച്ചത്. ഭ്രാന്തായും മന്ത്രവാദമായുമൊക്കെ അവരതിനെ വ്യാഖ്യാനിച്ചു. അങ്ങനെ ആദ്യത്തെ ആ ചലച്ചിത്ര പ്രവര്‍ത്തകന്റെ പരിശ്രമങ്ങള്‍ പരാജയപ്പെട്ടു.

റെന്നോ ഹെയ്ല്‍ അവതരിപ്പിച്ച പരീക്ഷണങ്ങള്‍ എഡ്വാര്‍ഡ് മേബ്രിഡ്ജ് എന്ന ഇംഗ്ളീഷ് വംശജനായ അമേരിക്കക്കാരന്‍ ഏറ്റെടുത്തു. ചെറുപ്പത്തില്‍തന്നെ ഫോട്ടോഗ്രഫിയോടുള്ള താല്‍പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സമയത്താണ് കുതിരപ്പന്തയത്തില്‍ തല്‍പരനായ ലിലാന്‍റ സ്റ്റാഫോര്‍ഡ് എന്ന പ്രഭുവിന്‍െറ ആഗ്രഹം സഫലീകരിക്കാന്‍ മേബ്രിഡ്ജിന് അവസരം കിട്ടുന്നത്. കുതിര ഓടുന്ന സമയത്ത് നാലുകാലും ഭൂമിയില്‍ തൊടാതെ നില്‍ക്കുന്ന സമയമുണ്ട്. അത് ഫോട്ടോയില്‍ പകര്‍ത്താനാണ് പ്രഭു ആവശ്യപ്പെട്ടത്. നിരവധി പരിശ്രമങ്ങള്‍ക്കുശേഷം 24 കാമറകള്‍കൊണ്ട് 24 ചിത്രങ്ങള്‍ മേ ബ്രിഡ്ജ് പകര്‍ത്തി. കുതിരയുടെ കാലുകള്‍ ഒരു പ്രത്യേക നിമിഷത്തില്‍ ഭൂമിയില്‍ തൊടാതെ നില്‍ക്കുന്നു എന്ന് മനസ്സിലായി. എന്നാല്‍, ഈ ചിത്രങ്ങള്‍ എല്ലാം ഒരു തിരശ്ശീലയില്‍ പതിപ്പിച്ചപ്പോള്‍ കുതിര ഓടിപ്പോകുന്ന പ്രതീതി കണ്ടു.

വില്യം ഫ്രീസ്ഗ്രീന്‍

1855ല്‍ ജനിച്ച ഇംഗ്ളണ്ടുകാരനായ വില്യം ഫ്രീസ്ഗ്രീന്‍ ആണ് സെല്ലുലോയ്ഡ് എന്ന വസ്തു കണ്ടുപിടിച്ചത്. തുടക്കത്തില്‍ ഗ്ളാസ് പേപ്പറുകളിലായിരുന്നു ഇദ്ദേഹം ചിത്രങ്ങള്‍ പതിപ്പിച്ചെടുത്തത്. പരീക്ഷണങ്ങള്‍കൊണ്ട് കടംകയറിയ ഇദ്ദേഹത്തിന് ജയിലില്‍വരെ പോകേണ്ടിവന്നു. സ്വന്തം കാമറപോലും വിറ്റ് കഷ്ടതയനുഭവിച്ച ഫ്രീസ്ഗ്രീനാണ് യഥാര്‍ഥത്തില്‍ സിനിമയുടെ ആദ്യകാല ശില്‍പി. ഇദ്ദേഹം വികസിപ്പിച്ചെടുത്ത സെല്ലുലോയ്ഡിന്‍െറ വികസിത രൂപമാണ് ഫിലിം. ഇദ്ദേഹം ആദ്യകാലത്ത് നിര്‍മിച്ചതും പിന്നീട് വില്‍ക്കേണ്ടിവന്നതുമായ കാമറ ഇന്നും ലണ്ടനിലെ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നു.1889ല്‍ ആണ് ആദ്യമായി തന്‍െറ ചിത്രങ്ങള്‍ ഇദ്ദേഹം ഒരു പ്രേക്ഷകന്‍െറ മുന്നില്‍ അവതരിപ്പിച്ചത്. അതിന്റെ പ്രതികരണം തികച്ചും ആശാവഹമായിരുന്നു.

ഫ്രീസ്ഗ്രീനിന്‍റ പരീക്ഷണങ്ങളുടെ തുടര്‍ച്ച നടത്തിയ വ്യക്തി തോമസ് ആല്‍വ എഡിസനാണ്. ഇന്ന് കാണുന്ന സിനിമയുടെ സാങ്കേതിക കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ എഡിസന് ഏറെ പങ്കുണ്ട്. 1891ഓടെ കിനറ്റോസ്കോപ് എന്ന കാമറയും അദ്ദേഹം നിര്‍മിച്ചു.
ആയിടക്കാണ് എഡിസന്‍ ശബ്ദലേഖന യന്ത്രം കണ്ടുപിടിച്ചത്. ശബ്ദവും ചിത്രവും ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം കേള്‍ക്കുകയും കാണുകയും ചെയ്യാവുന്ന ഒരു യന്ത്രം എഡിസന്‍ പിനീട് കണ്ടുപിടിച്ചു. എഡിസന്‍റ പരീക്ഷണ സഹായിയായ ഒരാളിന്‍റ തുമ്മലാണ് ആദ്യമായി അതിൽ രേഖപ്പെടുത്തിയത്.കേൾക്കുമ്പോൾ ഒരു തമാശ പറയും പോലെ ഇല്ലേ..

ലൂമിയര്‍ സഹോദരന്മാര്‍

പൊതുജനങ്ങള്‍ക്കായി ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ച് ചരിത്രത്തില്‍ ഇടംനേടിയവരാണ് ലൂമിയര്‍ സഹോദരന്മാര്‍. ഫ്രാന്‍സിലെ ബെസനനില്‍ 1862 ഒക്ടോബര്‍ 19നാണ് മൂത്തവനായ അഗസ്റ്റ് ലൂമിയറിന്‍റ ജനനം. 1864 ഒക്ടോബര്‍ അഞ്ചിനാണ് ഇളയവനായ ലൂയി ലൂമിയര്‍ ജനിച്ചത്. ലിയോണിലെ ലാ മാര്‍ട്ടിനിയര്‍ എന്ന പ്രശസ്തമായ ടെക്നിക്കല്‍ സ്കൂളില്‍ ഇരുവരും പരിശീലനം നേടി.

പിതാവ് ക്ളോഡ് അന്‍റായിന്‍ ലൂമിയര്‍ ഒരു ഫോട്ടോഗ്രഫിക് സ്ഥാപനം നടത്തിയിരുന്നു. ഇത് ഫോട്ടോഗ്രഫിയിലുള്ള അവരുടെ കഴിവ് വളര്‍ത്തി. കാമറയിലും പ്രൊജക്ടറിലും നിരവധി പരീക്ഷണങ്ങള്‍ നടത്തിയ അവര്‍ നിരവധി പേര്‍ക്ക് ഒരേസമയം കാണാവുന്ന ഒരു ചലച്ചിത്രപ്രദര്‍ശനരീതി ആവിഷ്കരിച്ചു. സിനിമാറ്റോഗ്രാഫ് എന്നാണ് അവര്‍ അതിനെ വിളിച്ചത്. 1895 ഫെബ്രുവരി 13ന് ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ സിനിമാറ്റോഗ്രാഫിന് പേറ്റന്‍റ് നേടിയെടുത്തു. ഫാക്ടറിയില്‍നിന്ന് ജോലിക്കാര്‍ പുറത്തേക്ക് വരുന്നതിന്‍െറ ദൃശ്യങ്ങളാണ് ഇതുപയോഗിച്ച് ആദ്യം ചിത്രീകരിച്ചത്. 1895 മാര്‍ച്ച് 19നായിരുന്നു ഇത്.

1895 ഡിസംബര്‍ 28നാണ് പാരിസില്‍ ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ ചിത്രത്തിന്‍െറ ആദ്യ പൊതുപ്രദര്‍ശനം നടത്തിയത്. 10 ഹ്രസ്വചിത്രങ്ങളാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന്‍െറ ദൃശ്യവും അവര്‍ പ്രദര്‍ശിപ്പിച്ചു. ഇതുകണ്ട്, ട്രെയിന്‍ തങ്ങളുടെ നേരെ പാഞ്ഞുവരുകയാണെന്ന് ഭയന്ന് ആളുകള്‍ ചിതറിയോടി.

ആദ്യത്തെ സ്ഥിരം തിയറ്റര്‍

ആദ്യത്തെ സ്ഥിരം തിയറ്റര്‍ വരുന്നത് അമേരിക്കയിലെ ന്യൂകാസില്‍ എന്ന പട്ടണത്തിലാണ്. ദ കാസ്ക്കേഡ് എന്ന ഈ തിയറ്റര്‍ നിര്‍മിച്ചത് വാര്‍ണര്‍ ബ്രദേഴ്സാണ്.

ഹോളിവുഡിന്റെ ജനനം

നിരവധി വ്യക്തികള്‍ സിനിമാ പ്രദര്‍ശനവുമായി മുന്നോട്ടുപോകവെ എഡിസന്‍ 1909ല്‍ ഒരു പ്രസ്താവനയിറക്കി. സിനിമ എന്ന മാധ്യമത്തിന്‍െറ അവകാശി താനാണെന്നും അത് അവതരിപ്പിക്കുന്നവര്‍ ഒരു വിഹിതം തരണമെന്നും അദ്ദേഹം പറഞ്ഞു. അതിനെ എതിര്‍ത്തവരെ എഡിസന്‍റ ഏജന്‍റുമാര്‍ നേരിട്ടു. സിനിമ ചിത്രീകരണം തടസ്സപ്പെട്ടപ്പോള്‍ പലരും ന്യൂയോര്‍ക് വിടാന്‍ തീരുമാനിച്ചു. ഒരുസംഘം ലോസ് ആഞ്ജലസിനടുത്തുള്ള ‘കെവേംഗാ’ എന്ന ഗ്രാമത്തിലെത്തി. ഹോളിവുഡ് എന്നായിരുന്നു ആ ഗ്രാമത്തിലെ ഒരു കൃഷിത്തോട്ടത്തിന്‍െറ പേര്. 1910ഓടെ ഹോളിവുഡ് അമേരിക്കന്‍ സിനിമയുടെ കേന്ദ്രമായി മാറി.

ഡേവിഡ് മാര്‍ക് ഗ്രിഫിത്ത്

സിനിമയെ സിനിമയാക്കിയ പരീക്ഷണ കുതുകികളുടെ ഇടയില്‍ ശ്രദ്ധേയനാണ് ന്യൂയോര്‍ക്കുകാരനായ ഡേവിഡ് മാര്‍ക് ഗ്രിഫിത്ത്. ഒരു ചലച്ചിത്ര ഉപകരണശാലയിലെ ജീവനക്കാരനായിരുന്ന ഗ്രിഫിത്ത് പല മാറ്റങ്ങളും സൃഷ്ടിച്ചു. തിരക്കഥ സിനിമയില്‍ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ആദ്യത്തെ രണ്ട് റീല്‍ ചിത്രമായ ‘ദ ബര്‍ത്ത് ഓഫ് എ നേഷന്‍’, 1914ല്‍ നിര്‍മിച്ചത് ഗ്രിഫിത്തായിരുന്നു. ‘ആഫ്റ്റര്‍ മെനി ഇയേഴ്സ്’, ‘ദി ലോണ്‍ലി വില്ല’, ‘ന്യൂയോര്‍ക് ഹാറ്റ്’ തുടങ്ങിയ അനേകം ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ഫെയ്ഡ് ഇന്‍, ഫെയ്ഡ് ഔട്ട്, ഡിസോള്‍വ്, ക്ളോസപ്പ് തുടങ്ങിയ സാങ്കേതിക രീതികള്‍ അദ്ദേഹം ആവിഷ്കരിച്ചു. രണ്ട് പ്രോജക്ടറുകള്‍ ഉപയോഗിച്ച് മൂന്നുമണിക്കൂര്‍ നീളമുള്ള സ്വന്തം ചിത്രമായ ‘ഇന്‍േറാളറന്‍സ്’ പ്രദര്‍ശിപ്പിച്ച അദ്ദേഹം ലോകസിനിമയുടെ പുതിയ മാറ്റങ്ങളുടെ പിതാവാണ്. ഭീകരമായ കടംനിമിത്തം സിനിമാരംഗം വിട്ട ഗ്രിഫിത്ത് 1948ല്‍ മരിക്കുമ്പോള്‍ സിനിമാരംഗത്ത് കാര്യമായ മാറ്റങ്ങള്‍ വന്നിരുന്നു.

ഡോക്യുമെന്‍ററി ചിത്രങ്ങള്‍

യഥാര്‍ഥ ജീവിതത്തെ ഫിലിമില്‍ പകര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ഡോക്യുമെന്‍ററി ചിത്രങ്ങള്‍ രംഗത്തെത്തിയത്. അമേരിക്കക്കാരനായ റോബര്‍ട്ട് ഫ്ളാഹര്‍ട്ടി വളരെയധികം മാറ്റങ്ങള്‍ ഡോക്യുമെന്‍ററി രംഗത്ത് സൃഷ്ടിച്ചു. അദ്ദേഹത്തിന്‍െറ ‘നാനൂക് ഓഫ് ദ നോര്‍ത്’ എന്ന ചിത്രത്തിന്‍െറ ഇതിവൃത്തം എസ്കിമോകളുടെ ദുരിതപൂര്‍ണമായ ജീവിതമായിരുന്നു.

അമേരിക്കയില്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍െറ വരവ് സിനിമക്ക് മറ്റൊരു മാനംനല്‍കി. സസ്പെന്‍സ് ചിത്രങ്ങള്‍ നിര്‍മിക്കാനും പ്രദര്‍ശിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. കൂടാതെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ രംഗപ്രവേശവും തുടര്‍ന്ന് വാള്‍ട്ട് ഡിസ്നിയുടെ മിക്കിമൗസുമൊക്കെ ലോകസിനിമയില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായിരുന്നു.

അമേരിക്കയില്‍ രൂപംപ്രാപിച്ച സിനിമ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വികസിക്കാന്‍ തുടങ്ങി. ഇതോടെ റഷ്യയിലും ജര്‍മനിയിലുമൊക്കെ ശക്തമായ സിനിമകള്‍ ജനിച്ചു.

സിനിമ ഇന്ത്യയിലേക്ക്

ചലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍റ പേരില്‍ സ്വന്തം നാടായ ഫ്രാന്‍സില്‍നിന്ന് ഒളിച്ചോടേണ്ടിവന്ന ലൂമിയര്‍ സഹോദരന്മാര്‍ 1896 ജൂലൈയില്‍ ബോംബെയിലെത്തി. ലണ്ടനില്‍ അവരുടെ ചിത്രംകണ്ട ചില ബ്രിട്ടീഷുകാരാണ് ലൂമിയര്‍ സഹോദരന്മാരെ ഇന്ത്യയില്‍ കൊണ്ടുവന്നത്. അങ്ങനെയാണ് ചലച്ചിത്രത്തിന്‍റ ആദിരൂപം ഇന്ത്യയില്‍ ആദ്യമായി കാല്‍കുത്തുന്നത്. 1896 ജൂലൈ ഏഴിന് ബോംബെയിലെ വാട്സന്‍ ഹോട്ടലിലെ ഊണ്‍മുറിയിലാണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത്. 1897ല്‍ കല്‍ക്കത്തയിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെചിത്രം ചിത്രീകരിച്ചത്. ജയിംസ് ട്വീന്‍ എന്ന ഇംഗ്ളീഷുകാരനായിരുന്നു അതിന്‍െറ നിര്‍മാതാവും സംവിധായകനും.

ദന്തിരാജ് ഗോവിന്ദ് ഫാല്‍കെ

ദാദാസാഹേബ് ഫാല്‍കെ എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് ഇന്ത്യന്‍ സിനിമയുടെ പിതാവ്. 1870 ഏപ്രില്‍ 30നാണ് ഇദ്ദേഹത്തിന്‍െറ ജനനം. 1910ല്‍ ‘ക്രിസ്തുവിന്‍െറ ചരിത്രം’ എന്ന ചിത്രം ബോംബെയില്‍വെച്ച് അദ്ദേഹം കാണാനിടയായി. അന്നുമുതല്‍ ഒരു സിനിമ നിര്‍മിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഇതിനായി ജര്‍മനിയില്‍പോയി ചലച്ചിത്ര നിര്‍മാണത്തിന്‍െറ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ചു. ഒരു മൂവികാമറ വാങ്ങി തിരികെയെത്തിയ അദ്ദേഹം ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദചിത്രത്തിന്‍െറ നിര്‍മാണമാരംഭിച്ചു. രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകന്‍, കാമറമാന്‍, ചിത്രസംയോജകന്‍ ഒക്കെ ഫാല്‍കെ തന്നെയായിരുന്നു. 1912ല്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമ പൂര്‍ത്തിയായത് 1913ലാണ്. നടീനടന്മാരെ കിട്ടാന്‍തന്നെ അന്ന് പ്രയാസമായിരുന്നു. ഒരു യുവാവാണ് ഹരിശ്ചന്ദ്രന്റെ ഭാര്യയായി വേഷംകെട്ടിയത്. ശ്രീകൃഷ്ണ ജന്മ, ഭസ്മാസുര മോഹിനി, സാവിത്രി, സേതുബന്ധന്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ച ഫാല്‍കെ 1944 ഫെബ്രുവരി 16ന് അന്തരിച്ചു. ഇദ്ദേഹത്തിന്‍െറ സ്മരണാര്‍ഥമാണ് 1969ല്‍ കേന്ദ്രസര്‍ക്കാര്‍ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

സെന്‍സര്‍ ബോര്‍ഡ്

1917ല്‍ ദ്വാരകദാസ് എന്ന ബോംബെക്കാരന്‍ സ്ഥാപിച്ച കോഹിനൂര്‍ ഫിലിംസ് എന്ന കമ്പനി പുരാണ ചിത്രങ്ങളില്‍നിന്ന് മാറി സാമൂഹിക ചിത്രങ്ങളും നിര്‍മിച്ചുതുടങ്ങി. അവര്‍ നിര്‍മിച്ച ‘മാലതി മാധവ്’ എന്ന ചിത്രം ഏറെ വിവാദം ഉയര്‍ത്തിവിട്ടു. നഗ്നതയായിരുന്നു അതിലെ പ്രധാന പ്രശ്നം. അങ്ങനെ സിനിമകളുടെ നിയന്ത്രണത്തിനായി 1920ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് ഒരു ബോര്‍ഡ് രൂപവത്കരിച്ചു. അതാണ് സെന്‍സര്‍ ബോര്‍ഡായി രൂപാന്തരപ്പെട്ടത്.

ഇന്ത്യയിലെ ആദ്യശബ്ദചിത്രം

1929ലാണ് ആദ്യമായി ഒരു വിദേശ ശബ്ദചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ‘മെലഡി ഓഫ് ലവ്.’ 1931ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ഒരു ശബ്ദചിത്രം ഉണ്ടായത്. ആര്‍ദേശിര്‍ ഇറാനി നിര്‍മിച്ച ‘ആലം ആര’ ആണ് ആദ്യ ശബ്ദചിത്രം. ബോംബെയിലെ ഇംപീരിയല്‍ ഫിലിംസായിരുന്നു നിര്‍മാതാക്കള്‍.

സിനിമ കേരളത്തില്‍

മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചിത്രമായ ‘വിഗതകുമാരന്‍’ പുറത്തുവന്നത് 1928ലാണ്. ഈ ചിത്രത്തിന്‍െറ കാമറാമാനും സംവിധായകനും നിര്‍മാതാവും ജെ.സി. ഡാനിയല്‍ ആയിരുന്നു. ഈ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നു. 1928 നവംബര്‍ ഏഴിന് തിരുവനന്തപുരത്തെ ദ കാപിറ്റല്‍ തിയറ്ററിലാണ് ‘വിഗതകുമാരന്‍’ ആദ്യം പ്രദര്‍ശിപ്പിച്ചത്. മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രം 1933ല്‍ ഇറങ്ങിയ ‘മാര്‍ത്താണ്ഡവര്‍മ’യാണ്.

ആദ്യത്തെ സിനിമ വിഗതകുമാരന്‍

ജെ സി ഡാനിയല്‍ ” നമ്മുടെ ചലച്ചിത്ര ലോകത്തിന്‍റെ പിതാവ്. 1883 april 19-നു തിരുവിതാംകൂര്‍ രാജ്യത്തെ നാഗര്‍കോവിലില്‍ അഗസ്തീശ്വരം എന്ന ഗ്രാമത്തില്‍ ജെ സി ഡാനിയല്‍ ജനിച്ചു. കളരിപയറ്റില്‍അഗ്രഗണ്യനായിരുന്ന ജെ സി ഡാനിയല്‍ , അത് പുറം ലോകത്തിനു കാണിച്ചു കൊടുക്കാന്‍ കണ്ട ഉചിതമായ മാര്‍ഗമാണ് സിനിമ.

1907-ല്‍ കെ ഡബ്ലിയു ജോസഫ്‌ ആദ്യമായി കേരളത്തില്‍ സിനിമ ഹാള്‍ തുറന്നു. അതില്‍ കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പ്രോജെക്ടര്‍ ആയിരുന്നു. 1913-ല്‍ ജോസ് കാട്ടൂക്കാരന്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രോജെക്ടര്‍ കൊണ്ടുള്ള തിയറ്റര്‍ നിര്‍മിച്ചു. രണ്ടു തിയറ്ററും തൃശൂരില്‍ ആയിരുന്നു.1907-ല്‍ തിയറ്റര്‍ തുറന്നു എങ്കിലും, അവിടെ കളിച്ചുകൊണ്ടിരുന്നത് തമിഴും ഹിന്ദിയും ഇംഗ്ലീഷും സിനിമകള്‍ ആയിരുന്നു. 21 വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഒരു മലയാളസിനിമ ആ തിയറ്ററില്‍ കളിക്കാന്‍.

ജെ സി ഡാനിയല്‍ തന്‍റെ ആദ്യ ചിത്രത്തിന്‍റെ തയാറെടുപ്പിന് വേണ്ടി ആദ്യം പോയത് മദ്രാസില്‍ ആണ്. അവിടെ എല്ലാ സിനിമ സ്റ്റുഡിയോകളില്‍ നിന്നും അദ്ധേഹം ഒഴിവാക്കപെട്ടു. തന്‍റെ സ്വോപ്നം സഫലമാക്കുന്നതിനു അദ്ധേഹം വീണ്ടും മുംബൈയില്‍ എത്തിപ്പെട്ടു. ഇന്ത്യ൯ സിനിമയുടെ കേന്ദ്രമായ മുംബൈ ജെ സി ഡാനിയല്‍നു സ്വാഗതം അരുളി. ജെ സി ഡാനിയല്‍ തന്‍റെ ആദ്യ സിനിമയ്ക്കു വേണ്ടി ക്യാമറ മുതല്‍ എല്ലാം വാങ്ങിച്ചു. അദ്ധേഹം കേരളത്തിലെ ആദ്യത്തെ സിനിമ സ്റ്റുഡിയോ ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേര്‍സ് എന്ന പേരില്‍ തുടങ്ങി. അദ്ധേഹം ആദ്യത്തെ സിനിമയുടെ നിര്‍മാണത്തിന് വേണ്ടി തന്‍റെ പേരിലുള്ള സ്ഥലം നാല് ലക്ഷം രൂപയ്ക്കു വിറ്റു. അങ്ങിനെ മലയാളത്തിന്‍റെ ആദ്യത്തെ സിനിമ “വികതകുമാരന്‍” ന്‍റെ നിര്‍മാണം പൂര്‍ത്തിയായി. ആ സിനിമയുടെ നിര്‍മാതാവും, നായകനും, സംവിധായകനും, കഥാകാരനും ജെ സി ഡാനിയല്‍ ആയിരുന്നു.

തീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നിരുന്ന കാലത്ത് ഒരു അവര്‍ണ്ണ സ്ത്രീയെ നായിക ആക്കിയതില്‍ പ്രധിഷേധിച്ച് യാധസ്ഥികരായ സവര്‍ണ്ണ പ്രേക്ഷകര്‍ രോഷകുലരാവുകയും കാണികള്‍ സ്ക്രീനിനു നേരെ കല്ലെറിയുകയും, സ്ക്രീന്‍ കീറുകയും ചെയ്യുകയുണ്ടായി. അങ്ങനെ വിഗതകുമാരന്‍റെ ആദ്യ പ്രദര്‍ശനം തന്നെ അലങ്കോലമായി.

1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ. അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ.സി. ദാനിയേൽ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും. സംസ്ഥാനത്തെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന് തിരുവനന്തപുരത്ത് ദാനിയേൽ തുടക്കം കുറിച്ചു. നാലു ലക്ഷത്തോളം രൂപ ചെലവിട്ട് ഈ സ്റ്റുഡിയോയിൽ വച്ചാണ് വിഗതകുമാരൻ പൂർത്തിയാക്കിയത്. ചിത്രീകരണം പൂർണമായും കേരളത്തിലായിരുന്നു. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻനായരുടെ വസതിയായിരുന്ന ശാരദവിലാസത്തിലാണ് സ്റ്റുഡിയൊ ഒരുക്കിയത്. നായിക റോസിയായിരുന്നു. തിരുവന്തപുരത്ത് ദ കാപിറ്റോൾ തിയേറ്ററിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനം പ്രശസ്ത അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാഴ്ച്ചയ്ക്കുശേഷം കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, തലശ്ശേരി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ഇത്രയധികം പ്രദർശനങ്ങൾ ഉണ്ടായിട്ടും ചിത്രത്തിന് മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല.ഈ പരാജയത്തോടുകൂടി ദാനിയേലിന് തന്റെ സ്റ്റുഡിയോ അടച്ചുപൂട്ടേണ്ടിവന്നു. ആദ്യ മലയാളചിത്രത്തിന്റെ അമരക്കാരൻ എന്ന നിലയ്ക്ക് ദാനിയേലിനെയാണ് മലയാളസിനിമയുടെ പിതാവ് എന്ന് വിളിക്കുന്നത്. ഇദ്ദേഹത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമത്തെയും അവസാനത്തേതുമായ നിശബ്ദചിത്രം- മാർത്താണ്ഡവർമ്മ

മലയാളത്തിലെ രണ്ടാമത്തെയും അവസാനത്തേതുമായ നിശബ്ദചിത്രം 1931-ൽ പ്രദർശനത്തിനെത്തിയ മാർത്താണ്ഡവർമ്മയാണ്. സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവലിനെ അടിസ്ഥനമാക്കി മദിരാശ്ശിക്കാരനായ പി.വി. റാവു ആണ് ചിത്രം സംവിധാനം ചെയ്തത്. ജെ.സി. ദാനിയേലിന്റെ ബന്ധു കൂടിയായ ആർ. സുന്ദരരാജാണ് ചിത്രം നിർമ്മിച്ചത്. കാപിറ്റോൾ തിയേറ്ററിൽ തന്നെയാണ് ഈ ചിത്രവും റിലീസ് ആയത്. നോവലിന്റെ പകർപ്പവകാശം സംബന്ധിച്ച പരാതിയെത്തുടർന്ന് അഞ്ചു ദിവസത്തെ പ്രദർശനത്തിനു ശേഷം ചിത്രത്തിന്റെ പ്രിന്റ് പ്രസാധകർക്കു വിട്ടുകൊടുക്കേണ്ടിവന്നു. പൂനയിലെ നാഷണൽ ഫിലിം ആർക്കൈവ്സിൽ ഈ പ്രിന്റ് സൂക്ഷിച്ചിട്ടുണ്ട്.