Business

മുത്തൂറ്റ് ഫിനാന്‍സിന്‍റെ സംയോജിത അറ്റാദായം 22 ശതമാനം വര്‍ധിച്ച് 4468 കോടി രൂപയിലെത്തി

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ സംയോജിത അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തെ 3670 കോടി രൂപയെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ധിച്ച് 2024 സാമ്പത്തിക വര്‍ഷം 4468 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം അറ്റാദായം 17 ശതമാനം വര്‍ധിച്ച് 2024 സാമ്പത്തിക വര്‍ഷം 4050 കോടി രൂപയിലെത്തി, മുന്‍ സാമ്പത്തിക വര്‍ഷം ഇത് 3,474 കോടി രൂപയായിരുന്നു.

 

2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം  ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം അറ്റാദായം 17 ശതമാനം വര്‍ധിച്ച് 1056 കോടി രൂപയിലെത്തി മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവിലിത് 903 കോടി രൂപയായിരുന്നു. 2024 മാര്‍ച്ച് 31ന് അവസാനിച്ച നാലാം ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്‍റെ പ്രവര്‍ത്തന ലാഭം 17 ശതമാനം വര്‍ധിച്ച് 1,424 കോടി രൂപയിലെത്തി മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവിലിത് 1,216 കോടി രൂപയായിരുന്നു.

 

മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ 71,497 കോടി രൂപയെ അപേക്ഷിച്ച് 25 ശതമാനം വളര്‍ച്ചയോടെ 2024 സാമ്പത്തിക വര്‍ഷം 89,079 കോടി രൂപയിലെത്തി.  കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ ത്രൈമാസത്തില്‍ 8 ശതമാനമാണ് വര്‍ധിച്ചത്. മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ 20 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 75827 കോടി രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

 

വായ്പാ ആസ്തികള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 20 ശതമാനമെന്ന ശക്തമായ വളര്‍ച്ചയോടെ 12617 കോടി രൂപയിലെത്തി. സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 18 ശതമാനം വളര്‍ച്ചയോടെ 11003 കോടി രൂപയിലെത്തി.

 

ഗ്രൂപ്പ് 2024 സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം ത്രൈമാസത്തില്‍ 225 പുതിയ ശാഖകള്‍ ആരംഭിച്ചു. ബെംഗലൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ, നിസാമാബാദ്, വാറങ്കല്‍, കാക്കിനട തുടങ്ങി വിവിധ മേഖലകളിലാണ് ആരംഭിച്ചത്.

 

തങ്ങള്‍ കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള്‍ 89,000 കോടി രൂപ കടക്കുകയും കമ്പനിയുടെ മാത്രം സംയോജിത വായ്പാ ആസ്തികള്‍ 75,000 കോടി രൂപ കടക്കുകയും ചെയ്തു. കൈകാര്യം ചെയ്യുന്ന വായ്പകള്‍ ആകെ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയാണു കൈവരിച്ചത്. കമ്പനിയുടെ മാത്രം വായ്പകള്‍ 20 ശതമാനവും വളര്‍ന്നു. സബ്സിഡിയറികളുടെ വായ്പാ ആസ്തികള്‍ കഴിഞ്ഞ വര്‍ഷത്തെ 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ന്നത് തങ്ങളുടെ തന്ത്രപരമായ വൈവിധ്യവല്‍ക്കരണ നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു. 20204 സാമ്പത്തിക വര്‍ഷത്തില്‍ നികുതിക്കു ശേഷമുളള സംയോജിത ലാഭം 22 ശതമാനം വളര്‍ച്ചയോടെ 4468 കോടി രൂപയിലെത്തിയെന്ന് ചെയര്‍മാന്‍ ജോര്‍ജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു

 

നികുതിക്കു ശേഷമുള്ള ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 17 ശതമാനം വര്‍ധിച്ച് 4050 കോടി രൂപയിലെത്തി. പുതിയ ഉപഭോക്താക്കള്‍ക്കുള്ള സ്വര്‍ണ പണയ വായ്പ ഈ വര്‍ഷം 16,415 കോടി രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.  സ്വര്‍ണ പണയ രംഗത്തെ ഏറ്റവും വിശ്വസനീയ പങ്കാളി എന്ന തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഇതെന്ന് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.