India

വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്; റായ്ബറേലിയിൽ കുതിച്ചുയര്‍ന്ന് രാഹുല്‍

ലക്നോ: ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിൽ ജനവിധി തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്. 2014 ല്‍ അരവിന്ദ് കെജ്രിവാളിനെ മൂന്നര ലക്ഷം വോട്ടുകള്‍ക്കും 2019 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെ 4,79,000 വോട്ടുകള്‍ക്കുമാണ് മോദി പരാജയപ്പെടുത്തിയത്. ഇക്കുറി അത് അഞ്ച് ലക്ഷമായി ഉയര്‍ത്താമെന്ന പ്രധാനമന്ത്രിയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മണ്ഡലത്തില്‍ മോദിയുടെ ഭൂരിപക്ഷം ഇക്കുറി ഒന്നര ലക്ഷമായി കുറഞ്ഞു.

മോദിക്ക് ശക്തമായ വെല്ലുവിളിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി അജയ് റായ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ പതിനായിരം വോട്ടുകൾക്ക് നരേന്ദ്ര മോദി പിന്നിൽ പോയിരുന്നു. അഞ്ച് ലക്ഷത്തിലധികം വോട്ടുകൾക്ക് വിജയിക്കും എന്ന ബിജെപിയുടെ പ്രതീക്ഷകളാണ് തെറ്റിയത്.

അതേസമയം റായ്ബറേലിയിൽനിന്നും ജനവിധിതേടിയ രാഹുൽ ഗാന്ധി നാല് ലക്ഷത്തിനടുത്ത് വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ ദിനേഷ് പ്രതാപ് സിംഗാണ് രണ്ടാമതെത്തിയത്. വയനാട്ടിലും വൻ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്.

ഉത്തർപ്രദേശിൽ കഴിഞ്ഞ തവണ റായ്ബറേലിയിൽ മാത്രം വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ ആറ് സീറ്റുകളിലാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ രാഹുൽ പരാജപ്പെട്ട അമേഠി സീറ്റും ഇത്തവണ കോൺഗ്രസ് തിരിച്ചുപിടിച്ചു. അമേഠി മണ്ഡലത്തില്‍ മുന്‍ കേന്ദ്രമന്ദ്രി സ്മൃതി ഇറാനി ഒരു ലക്ഷത്തിലെറെ വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്‍റെ കിഷോരി ലാലിനോട് പരാജയപ്പെട്ടത്. ബി.ജെ.പി യുടെ വലിയ പ്രതീക്ഷയായ ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ഇന്‍ഡ്യാ സഖ്യം നടത്തുന്നത്.