India

ലൈംഗികാതിക്രമക്കേസ്: പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല, കസ്റ്റഡി കാലാവധി ജൂൺ 10 വരെ നീട്ടി

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്വലിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജൂണ്‍ 10 വരെയാണ് പ്രജ്വലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 31നാണ് പ്രജ്വല്‍ അറസ്റ്റിലായത്. വിദേശത്ത് ഒളിവിലായിരുന്ന പ്രതിയെ വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹാസൻ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പ്രജ്വൽ പരാജയപ്പെട്ടിരുന്നു. 34 ദിവസം വിദേശത്ത് ഒളിവിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ പ്രജ്വലിനെ വിമാനതാവളത്തിൽ വെച്ചുതന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെയും പൊലീസ് കേസെടുത്തിരുന്നു.

സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്നായിരുന്നു പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ കേസ്. ഈ ദൃശ്യങ്ങള്‍ പുറത്ത് പ്രചരിക്കപ്പെട്ടതോടെയായിരുന്നു സംഭവം വിവാദമായത്. വോട്ടെടുപ്പിന് പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു.

ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ ഏപ്രില്‍ 26 നാണ് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നത്. പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. വാറണ്ടും പുറപ്പെടുവിച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതിന് പിന്നാലെയാണ് മടക്കം. ആരോപണം ശക്തമായതിന് പന്നാലെ പ്രജ്വലിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ.