Kerala

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനം, ഒന്നിച്ച് പരോള്‍ നല്‍കുന്നത് ഗൗരവമുള്ള കാര്യമെന്ന് കെ.കെ.രമ

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നത്. മുഖ്യ പ്രതികളിലൊരാളായ കൊടി സുനി ഒഴികയുള്ള പത്ത് പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അവസാനിച്ചതിനു പിന്നാലെയാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയിരിക്കുന്നത്. അതിനിടെ, പ്രതികള്‍ക്ക് ഒന്നിച്ച് പരോള്‍ നല്‍കുന്നത് ഗൗരവമുള്ളതാണെന്നു ടിപിയുടെ ഭാര്യയും എംഎല്‍എയുമായ കെ.കെ.രമ പറഞ്ഞു. ജയിലില്‍ കിടക്കുന്ന പ്രതികള്‍ക്കു നിയമപരമായി പരോള്‍ ഉണ്ട്. ഒരു വര്‍ഷം 75 ദിവസം വരെയാണു സാധാരണ പരോള്‍ ടിപി കേസിലെ പ്രതികള്‍ക്ക് കൂടുതല്‍ പരോളാണ് ലഭിക്കുന്നതെന്നു കെ.കെ രമ പറഞ്ഞു.

ടിപി കേസ് പ്രതികള്‍ എപ്പോഴും ജയിലിനു പുറത്താണ്. 10 പ്രതികളെ ഒന്നിച്ച് പുറത്തുവിടാന്‍ എന്താണ് കാരണമെന്നു രമ ചോദിച്ചു. ഒന്നിച്ച് പരോള്‍ നല്‍കുന്നത് ഗൗരവം കൂട്ടുന്നുണ്ട്. അത് പരിശോധിക്കപ്പെടണം. മറ്റ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കും. ടിപി കേസിലെ പ്രതികള്‍ക്കു നല്‍കിയ പരോള്‍ സംബന്ധിച്ചു കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഈ സഭാസമ്മേളനത്തില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും രമ പറഞ്ഞു. പരോള്‍ അനുവദിച്ച നടപടിയില്‍ നിരവധി പേര്‍ രംഗത്തു വരുകയും ആക്ഷേപം ഉയരുന്നുമുണ്ട്.

നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു പ്രതികള്‍. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിച്ച ഉടനാണ് പരോള്‍ പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ടിപി വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വര്‍ധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകള്‍ അനുവദിക്കുന്നതിനും കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്.

റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ ടിപി ചന്ദ്രശേഖരനെ (52) 2012 മെയ് നാലിനാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ സംഘം കാറില്‍ ഇടിച്ച് വീഴ്ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014 ജനുവരി 22 ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി 11 പേര്‍ക്ക് ജീവപര്യന്തം തടവും മറ്റൊരാള്‍ ലംബു പ്രദീപിന് മൂന്ന് വര്‍ഷം തടവും വിധിച്ചിരുന്നു. സിപിഐഎം മുന്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പികെ കുഞ്ഞനന്തന്‍ 2020 ജൂണ്‍ 11 ന് ജയില്‍വാസത്തിനിടെ മരിച്ചു. കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെ 24 പ്രതികളെ കോഴിക്കോട് വിചാരണക്കോടതി വെറുതെ വിട്ടു. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയായ കെ കെ രമ കോണ്‍ഗ്രസ് പിന്തുണയോടെ വടകര നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച് എംഎല്‍എയായി.

നേരത്തേ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസ് കൂടി കൊടി സുനിയുടെ പേരിലുണ്ട്. അതിനാല്‍ കൊടി സുനിക്ക് പരോള്‍ അനുവദിച്ചില്ല. കുന്നോത്ത് പറമ്പ് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ക്കാണ് പരോള്‍ അനുവദിക്കാതിരുന്നത്. ഇരുവര്‍ക്കും മൂന്നുവര്‍ഷം ശിക്ഷ അനുവദിച്ചശേഷം മാത്രമായിരിക്കും പരോള്‍ നല്‍കുക. ഷാഫി, കിര്‍മാണി മനോജ്, ടി.കെ. രജീഷ് അടക്കമുള്ള പ്രതികള്‍ക്കാണ് പരോള്‍ ലഭിച്ചത്. നേരത്തേയും ടി.പി. വധക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും പരോള്‍. എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാലത്ത് 2013 ദിവസമാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതെന്ന് നിയമസഭയില്‍ 2022-ല്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു.