Celebrities

‘ആ സീനെടുത്തപ്പോള്‍ ഉര്‍വശി ചേച്ചിയുടെ മുഖം കാണാതെ തന്നെ എനിക്ക് കരച്ചില്‍ വന്നു’: പാര്‍വ്വതി

ഉര്‍വശിയുമൊത്തുളള അഭിനയ അനുഭവങ്ങള്‍ പങ്കുവെച്ച് പ്രിയ നടി പാര്‍വ്വതി തിരുവോത്ത്. ഒരുപാട് എഫേര്‍ട്ടെടുത്തത് കൊണ്ടാണ് ഇത്രയും വര്‍ഷങ്ങള്‍ ഉര്‍വശി ചേച്ചിക്ക് ഇവിടെ നില്‍ക്കാന്‍ സാധിച്ചതെന്നും താന്‍ ഇവിടെ ഉണ്ടാകേണ്ടവളാണ് എന്ന് തീരുമാനിച്ച് ചേച്ചി നിന്നിട്ടുണ്ടെന്നും അതാണ് തന്നെ ഏറ്റവും ഇന്‍സ്പെയര്‍ ചെയ്തതെന്നും പാര്‍വ്വതി പറഞ്ഞു.

‘നമ്മളെല്ലാവരും ഒരുമിച്ചല്ലേയെന്ന ചിന്തയാണ് ഉര്‍വശി ചേച്ചിക്ക്. താനെന്ന ഭാവമൊന്നുമില്ലാതെ സ്‌നേഹിക്കുകയാണ് ചേച്ചി. ശകാരിക്കുന്നതും അങ്ങനെ തന്നെയാണ്. ചിലപ്പോള്‍ കളിയാക്കുകയും ചെയ്യും. അടുത്ത ഒരു ഫാമിലി മെമ്പറിനൊപ്പം ഇരിക്കുന്നത് പോലെയാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഇതിലെ ഒരു സീനെടുക്കുന്ന സമയത്ത് ഞാന്‍ ചേച്ചിയുടെ പിന്നിലാണ് നിന്നത്.
ഞാന്‍ ഫോക്കസാണോ അതോ ഔട്ട് ഓഫ് ഫോക്കസാണോ എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ആ സീന്‍ ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടു. കാരണം പാര്‍വ്വതിയായി നില്‍ക്കുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ അവിടെ അഞ്ചുവെന്ന കഥാപാത്രമായി തന്നെ ഇരിക്കണമായിരുന്നു. ആ സീനില്‍ ചേച്ചിയുടെ മുഖം പോലും കാണുന്നുണ്ടായിരുന്നില്ല. ഞാന്‍ ആകെ കാണുന്നത് ചേച്ചിയുടെ കവിളിന്റെ ഒരു വശം വിറക്കുന്നത് മാത്രമാണ്. ആ മസില്‍ മാത്രമായി എങ്ങനെയാണ് വിറക്കുന്നതെന്ന് പോലും ഞാന്‍ ചിന്തിച്ചു’.പാര്‍വ്വതി പറഞ്ഞു.

താന്‍ കലാരഞ്ജിനിയ്ക്കും കല്‍പനയ്ക്കും ഒപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വളരെ എക്‌സൈറ്റഡായിരുന്നു എന്നും പാര്‍വ്വതി പറഞ്ഞു. ക്രിസ്റ്റോയില്‍ നിന്ന് ഈ സിനിമയിലേക്ക് ഓഫര്‍ വന്നപ്പോള്‍ ഉര്‍വശി ചേച്ചിയായിരുന്നെങ്കിലെന്ന് താന്‍ പറഞ്ഞിരുന്നു. ക്രിസ്റ്റോ കാസ്റ്റിങ്ങില്‍ ആ വഴി തന്നെ പോയതില്‍ തനിക്ക് സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. സൈന സൈത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സാരിക്കുകയായിരുന്നു താരം.

മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം.