Sports

വിജയകുതിപ്പ് തുടര്‍ന്ന്‍ ഇന്ത്യ; ബംഗ്ലാദേശിനെ 50 റൺസിന് തകർത്തു

ആന്റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് 50 റൺസിന്‍റെ ജയം. 50 റണ്‍സിന്റെ ആധികാരിക ജയമായിരുന്നു ഇന്ത്യയുടേത്. ജയത്തോടെ സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ നാലു പോയന്റോടെ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറി. തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ അവസാന മത്സരം.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തി 50 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി(37), റിഷഭ് പന്ത്(36), ശിവം ദുബെ(34), രോഹിത് ശര്‍മ(23) ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ബംഗ്ലാദേശിനായി റിഷാദ് ഹൊസൈനും തന്‍സിം ഹസന്‍ ഷാക്കിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണ് ഇന്ത്യ അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കത്തിനു ശേഷമായിരുന്നു ബംഗ്ലാദേശിന്റെ തകര്‍ച്ച. രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായി. നാല് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ബുംറയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. അര്‍ഷ്ദീപ് രണ്ടു വിക്കറ്റ് വീഴ്ത്തി.