India

നീറ്റ്-യുജി പരീക്ഷ; വിശ്വാസ്യത നഷ്ടപ്പെടുത്തി നാഷണന്‍ ടെസ്റ്റിങ് ഏജന്‍സി, ചോദ്യ പേപ്പര്‍ ചോര്‍ച്ചയിലെ മറ്റൊരു സൂത്രധാരന്‍ സഞ്ജീവ് മുഖിയ ഒളിവില്‍

നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകള്‍ ഒരോന്ന് പുറത്തു വരുന്നതോടെ നാഷണന്‍ ടെസ്റ്റിങ് ഏജന്‍സിയെന്ന എന്ന NIT യുടെ വിശ്വാസ്യത ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. കോടതി ഉത്തവുകളുടെ ബലത്തില്‍ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പടെ നല്‍കി വിദ്യാര്‍ത്ഥികളെ ജയിപ്പിക്കാന്‍ NIT നടത്തിയ നീക്കം രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമാണ് കാരണമായി. പരീക്ഷയുമായി ബന്ധപ്പെട്ട സോള്‍വര്‍ ഗ്യാങ്ങിനെ ഇന്നലെ പിടികൂടിയതോടെ പുറത്തുവരുന്നത് വന്‍ മാഫിയ ബന്ധങ്ങളും അവിശുദ്ധ കൂട്ടുക്കെട്ടുകളുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മെഡിക്കല്‍ പ്രവേശന പരീക്ഷകളിലൊന്നിന്റെ സമഗ്രതയെക്കുറിച്ചുള്ള സുപ്രധാന ആശങ്കകളാണ് നിലവില്‍ വന്നിരിക്കുന്നത്. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ദിവസങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട ചോദ്യ പേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാര്‍ക്ക് വിവാദം NITയെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്കും കേന്ദ്ര സര്‍ക്കാരിനും ഒരു പോലെ തലവേദന സൃഷ്ടിച്ചു. നീറ്റ്-യുജി പരീക്ഷയില്‍ ഇതുവരെ നടക്കാത്ത വിധം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ 720 മാര്‍ക്ക് നേടിയതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. തെറ്റായ ചോദ്യവും പരീക്ഷ നടത്തിപ്പിലെ പ്രശ്‌നങ്ങളുമാണ് ഗ്രേസ് മാര്‍ക്കിന് കാരണമായത്. എന്നാല്‍ തുടക്കത്തില്‍ ബീഹാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരീക്ഷയിലെ മറ്റൊരു ക്രമക്കേട് കണ്ടെത്തുകയായിരുന്നു. കേസില്‍ സിബിഐ അന്വേഷണവും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്, കൂടാതെ മത്സര പരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള കര്‍ശനമായ നിയമം പ്രവര്‍ത്തനക്ഷമമാക്കി. നിയമ ലംഘകര്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയുമാണ് നിയമം അനുശാസിക്കുന്ന കടുത്ത നടപടികളില്‍ ചിലത്.

ചോര്‍ച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ വ്യാപക പ്രതിഷേധത്തിനിടയിലാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) രവി അത്രിയെ പിടികൂടിയത്. രവി അത്രിക്ക് ശേഷം ഈ കണ്ണിയിലെ മറ്റൊരു പ്രമുഖന്‍ കൂടി അറസ്റ്റിലാകാന്‍ ഉണ്ട്. ബിഹാറിലെ നളന്ദ ജില്ലക്കാരായ ലൂട്ടന്‍ എന്ന സഞ്ജീവ് മുഖിയ. ബിഹാര്‍ പോലീസ് സഞ്ജീവ് മുഖിയയെ തിരയുന്നുണ്ടെങ്കിലും ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. സോള്‍വര്‍ സംഘത്തിലെ അംഗമായ സഞ്ജീവ് മുഖിയയാണ് നീറ്റ് പേപ്പര്‍ ചോര്‍ച്ചയിലെ കേന്ദ്രകഥാപാത്രമായി പൊലീസ് കണ്ടെത്തിയത്. ഇയാളുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുന്നുണ്ട്. മുഖിയയുടെ കുടുംബത്തിന്റെ ക്രിമിനല്‍ പശ്ചാത്തലവും ഞെട്ടിക്കുന്നതാണ്. ബിപിഎസ്‌സി നടത്തിയ മൂന്നാം ഘട്ട അധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് മുഖിയയുടെ മകനെ അറസ്റ്റ് ചെയ്തിരുന്നു. കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ മുതല്‍ ഒന്നിലധികം സംസ്ഥാനങ്ങളിലുടനീളമുള്ള അധ്യാപക റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ വരെ വ്യാപിക്കുന്ന ഒരു ശൃംഖലയാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ആരാണ് സഞ്ജീവ് മുഖിയ?

നളന്ദ ജില്ലയിലെ നാഗര്‍നൗസ ബ്ലോക്കിലെ ഭൂതാഖര്‍ ഗ്രാമത്തിലെ ലൂട്ടന്‍ എന്ന സഞ്ജീവ് മുഖിയുടെ പ്രവര്‍ത്തന മേഖല. ഇയ്യാളുടെ മകന്‍ ശിവകുമാറും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. 2016 ലെ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് പരീക്ഷയും ബിപിഎസ്സിയും ഉള്‍പ്പെടെ നിരവധി പരീക്ഷകളുടെ പേപ്പര്‍ ചോര്‍ച്ച കേസില്‍ സഞ്ജീവ് മുഖിയ എന്ന ലൂട്ടന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ജയിലിലും പോയിട്ടുണ്ട്. നേരത്തെ സഞ്ജീവ് മുഖിയ ക്ലാസ് IV ജീവനക്കാരനായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം തന്റെ പഞ്ചായത്തിന്റെ തലവനായി. നിരവധി പരീക്ഷാ പേപ്പറുകള്‍ ചോര്‍ന്നതായി ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ആരോപണമുണ്ട്. ബിപിഎസ്സി പേപ്പര്‍ ചോര്‍ച്ച കേസില്‍ മകന്‍ ശിവകുമാര്‍ അറസ്റ്റിലായിരുന്നു. പണത്തിന്റെ അടിസ്ഥാനത്തിലാണ് സഞ്ജീവ് മുഖിയയും രാഷ്ട്രീയത്തില്‍ ഇടം നേടിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. തോല്‍വി നേരിടേണ്ടി വന്നെങ്കിലും എല്‍ജെപി ടിക്കറ്റില്‍ ഹര്‍നൗട്ട് അസംബ്ലിയില്‍ നിന്ന് ഭാര്യ മംമ്ത കുമാരിക്കൊപ്പം തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നു.

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ സഞ്ജീവ് മുഖിയയ്ക്ക് നല്‍കിയത് ഒരു പ്രൊഫസറാണെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രൊഫസര്‍ മൊബൈലിലൂടെ ചോദ്യപേപ്പര്‍ സഞ്ജീവിന് അയച്ചുകൊടുത്തു. ഒരു വിദ്യാര്‍ത്ഥിക്ക് 40 ലക്ഷം രൂപയ്ക്കാണ് വിദ്യാര്‍ത്ഥികളുമായി ഈ കരാര്‍ ഉണ്ടാക്കിയത്. ഇതില്‍ 30 മുതല്‍ 32 ലക്ഷം രൂപ വരെ അയക്കേണ്ടി വന്നപ്പോള്‍ എട്ട് ലക്ഷം രൂപ സിക്കന്ദര്‍, നിതീഷ്, അമിത് തുടങ്ങിയ ഇടനിലക്കാര്‍ക്ക് അയക്കേണ്ടി വന്നു. സഞ്ജീവ് മുഖിയ മാത്രമാണ് ആസൂത്രണം ചെയ്തതെന്നാണ് വിവരം. ഇതിനായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പ്രഭാത് രഞ്ജന്റെ അടുത്ത സുഹൃത്തിന്റെ വീട് വാടകയ്‌ക്കെടുത്തിരുന്നു. പ്രഭാത് രഞ്ജന്‍ ഡാനിയവാന്‍ ബ്ലോക്കിന്റെ തലവനായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യയാണ് മേധാവി.