Kerala

ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; വയനാട്ടില്‍ നിന്നുള്ള സിപിഐഎമ്മിന്‍റെ ആദ്യ മന്ത്രി

തിരുവനന്തപുരം: മാനന്തവാടി എം.എൽ.എയായ ഒ.ആർ. കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടികജാതി-പട്ടിക വർഗ ക്ഷേമ മന്ത്രിയായി ചുമതലയേറ്റാണ് കേളു രണ്ടാം പിണറായി സർക്കാരിന്റെ ഭാഗമായത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ‌ ചടങ്ങിനെത്തി. ആലത്തൂരിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം.

വയനാട്ടിൽ നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സി.പി.എം ജനപ്രതിനിധിയാണ് കേളു. കേരള മന്ത്രിസഭയുടെ ചരിത്രത്തിൽ പട്ടിക വ‍​ർ​ഗ വിഭാ​ഗത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയാണ് അദ്ദേഹം. നേരത്തെ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള പി കെ ജയലക്ഷ്മി യുഡിഎഫ് മന്ത്രിസഭയിൽ അം​ഗമായിരുന്നു.

പട്ടിക ജാതി-പട്ടിക ക്ഷേമ വകുപ്പ് മന്ത്രിയായാണ് അദ്ദേ​ഹം ചുമതലയേൽക്കുക. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരി​ഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎൽഎമാ‍ർ സിപിഐഎമ്മിലില്ല.

സിപിഐഎം വ‍ർഗബഹുജന സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ പ്രസിഡൻറാണ് കേളു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ത്തില്‍ ഗ്രാമപഞ്ചായത്തംഗമായി. 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ൽ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പിച്ച് നിയമസഭയിലെത്തി. 2021ലും വിജയം ആവർത്തിച്ചു.

കെ രാധാകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നൽകാത്തതിൽ വിമർശനം ഉയർന്നിരുന്നു. പകരം, ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നൽകാനാണ് സിപിഐഎം തീരുമാനിച്ചത്. വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനവും ഇന്ന് പുറത്തിറങ്ങും.