India

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനം ഇന്ത്യാ സഖ്യ യോഗത്തിൽ

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവാകും. ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യയോ​ഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി.

പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്.

അതേസമയം, ബിജെപി അംഗങ്ങൾ ജയ്ശ്രീറാം മുഴക്കി. ഭരണപക്ഷത്തെ നോക്കിയും ഭരണഘടന ഉയർത്തിക്കാട്ടിയുമാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

പൊതുതിരഞ്ഞെടുപ്പിൽ, വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. പിന്നീട്, വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരാൻ തീരുമാനിക്കുകയായിരുന്നു.