സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ വില ഉയര്‍ന്നിരുന്നു. 320 രൂപയാണ് ഇന്നലെ സ്വർണത്തിന് വർധിച്ചത്. രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്. മെയ് മാസം 20ന് സ്വർണവില 55,120 രൂപയിൽ എത്തിയിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഓഹരി വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.
കേരളത്തിലെ 95% സ്വർണ വ്യാപാരികളും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അസോസിയേഷനുകളും കമ്മിറ്റി നിശ്ചയിക്കുന്ന വിലയാണ് പിന്തുടരുന്നത്. 24 കാരറ്റിൻ്റെ സ്വർണ വില ജിഎസ്ടി അടക്കം ഉള്ള തുകയിൽ നിന്ന് ജിഎസ്ടി ഇല്ലാതെയുള്ള വിലയെ 916 കൊണ്ട് ഗുണിച്ച് ലഭിക്കുന്ന തുകയെ 995 കൊണ്ട് ഹരിക്കുമ്പോൾ ഒരു തുക ലഭിക്കും. ഇതോടൊപ്പം 35 രൂപ ലാഭവിഹിതം ചേർത്താണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ അന്നേ ദിവസത്തെ വില കണക്കാക്കുന്നത്.
















