India

ആൾക്കൂട്ടക്കൊല; ഭാരതീയ ന്യായ സംഹിതയിൽ പിശക് ചൂണ്ടിക്കാട്ടി ജാർഖണ്ഡ് ഹൈക്കോടതി

റാഞ്ചി: രാജ്യത്തെ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിൽ പിശക് കണ്ടെത്തി ജാർഖണ്ഡ് ഹൈക്കോടതി. ആൾക്കൂട്ടക്കൊല കൈകാര്യം ചെയ്യുന്ന സെക്ഷൻ 103ലാണ് തെറ്റ് കണ്ടെത്തിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തെറ്റ് തിരുത്താനും വേണ്ട നടപടികൾ സ്വീകരിക്കാനും നിയമപുസ്തകം പ്രസിദ്ധീകരിച്ച യൂണിവേഴ്‌സൽ ലെക്‌സിസ്‌നെക്‌സിസിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ആനന്ദ സെൻ, സുഭാഷ് ചന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് പിശക് കണ്ടെത്തിയത്.

‘വംശം, ജാതി, സമുദായം, ലിംഗഭേദം, ജനനസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം അല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരില്‍ അഞ്ചോ അതിലധികമോ വ്യക്തികളുടെ ഒരു സംഘം കൊലപാതകം നടത്തുകയാണെങ്കില്‍, സംഘത്തിലെ ഓരോ അംഗത്തിനും വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം തടവും പിഴയും നല്‍കണം’ഇതാണ് പുതിയ ക്രിമിനല്‍ നിയമത്തില്‍ പറയുന്നത്.

എന്നാല്‍ യൂണിവേഴ്സല്‍ ലെക്സിസ്നെക്സിസ് പ്രസിദ്ധീകരിച്ച നിയമപുസത്കത്തില്‍ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരില്‍ എന്നതിന് പകരം മറ്റെന്തെങ്കിലും കാരണങ്ങള്‍കൊണ്ട് എന്നാണ് ഉപയോഗിച്ചിട്ടുള്ളത്.

ചെറിയൊരു തെറ്റാണെങ്കിലും അതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. നിയമത്തിന്റെ ഉദ്ദേശവും, വ്യാഖ്യാനവുമൊക്കെ മാറ്റുന്ന തരത്തിലാണ് യൂണിവേഴ്‌സൽ ലെക്‌സിസ്‌നെക്‌സിസ് അത് അച്ചടിച്ചിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. പിശക് അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നീതി നിഷേധിക്കപ്പെടാൻ പിശക് കാരണമാകുമെന്നും കൂട്ടിച്ചേർത്തു.

ഇത് സംബന്ധിച്ച് രാജ്യത്തെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ദേശീയ പത്രങ്ങളിലും വിവിധ ഭാഷകളിലുള്ള പ്രധാനപ്പെട്ട പ്രാദേശിക പത്രങ്ങളിലും ഒരു തിരുത്ത് നല്‍കണമെന്ന് യൂണിവേഴ്സല്‍ ലെക്സിസ്നെക്സിസിനോട് കോടതി ആവശ്യപ്പെട്ടു.