India

ഹിജാബിനു പിന്നാലെ കീറിയ ജീന്‍സ്, ടി-ഷര്‍ട്ട് ജേഴ്‌സി എന്നിവയ്ക്കും വിലക്ക്/After hijab, ripped jeans and t-shirt jerseys are also banned

ഹിജാബ് നിരോധിച്ചതിനു പിന്നാലെ കീറിയ ഡിസൈനുള്ള ജീന്‍സ്, ടീഷര്‍ട്ട്, ജേഴ്‌സി എന്നിങ്ങനെ ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നതിനും നിരോധനവുമായി ആചാര്യ & മറാഠേ കോളേജ് അധികൃതര്‍. മഹാരാഷ്ട്ര ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ. വിദ്യാഗൗരി ലെലെ ആണ് പുതിയ ഡ്രസ് കോഡ് വ്യക്തമാക്കി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഇതേ കോളേജില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

ഇതിനു പിന്നാലെയാണ് ‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരില്‍ കോളേജ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ 27ന് കോളേജ് പ്രിന്‍സിപ്പല്‍ ഒപ്പിട്ട നോട്ടീസില്‍ പറയുന്നത് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഫോര്‍മലും മാന്യവുമായ വസ്ത്രം ധരിക്കണം എന്നാണ്. ഹാഫ് കൈ ഷര്‍ട്ടും ഫുള്‍ കൈ ഷര്‍ട്ടും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കാം. മതപരമായ ഒരു വസ്ത്രവും വിദ്യാര്‍ത്ഥികള്‍ ധരിക്കരുത്. നികാബ്, ഹിജാബ്, ബുര്‍ഖ, സ്റ്റോള്‍, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജില്‍ സജജീകരിച്ചിരിക്കുന്ന മുറിയില്‍ പോയി മാറ്റിയ ശേഷമേ ക്ലാസ്സില്‍ പ്രവേശിക്കാവൂ എന്നും നോട്ടീസില്‍ പറയുന്നു.

ഇതോടൊപ്പമാണ് ടി-ഷര്‍ട്ട്, ജേഴ്‌സി, കീറിയ ഡിസൈനിലുള്ള ജീന്‍സ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹിജാബ് കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ സാധാരണയായി ധരിക്കുന്ന ജീന്‍സും ടി ഷര്‍ട്ടും ഈ വര്‍ഷവും നിരോധിച്ചെന്ന് ഗോവണ്ടി സിറ്റിസണ്‍സ് അസോസിയേഷനിലെ അതീഖ് ഖാന്‍ പറയുന്നു. മത-ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും സാധാരണയായി ധരിക്കുന്ന വസ്ത്രമാണിത്. അപ്രായോഗികമായ ഇത്തരം ഡ്രസ് കോഡുകള്‍ കൊണ്ടുവന്ന് വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേറ്റ് ലോകത്തേക്കുള്ള തയ്യാറെടുപ്പാണ് ഈ ഡ്രസ് കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. യൂണിഫോം കൊണ്ടുവന്നിട്ടില്ല, എന്നാല്‍ ഔപചാരികമായ ഇന്ത്യന്‍ അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഡ്മിഷന്‍ സമയത്ത് തന്നെ ഡ്രസ് കോഡ് വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നുവെന്നും ഇപ്പോള്‍ എന്തിനാണ് അതിനെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ അപമര്യാദയായി പെരുമാറിയ സംഭവങ്ങളും ഡ്രസ് കോഡ് കൊണ്ടുവരാന്‍ പ്രേരിപ്പിച്ചെന്ന് പ്രിന്‍സിപ്പല്‍ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഹിജാബ് നിരോധനം നടത്തിയതിനു പിന്നാലെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുകയും വസ്ത്ര സ്വാതന്ത്രയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോളേജ് അധികൃതര്‍ ഇതിന് വഴങ്ങിയിരുന്നില്ല.

 

content highlights;After hijab, ripped jeans and t-shirt jerseys are also banned