India

നാല് ദിവസത്തെ പരോള്‍ അനുവദിച്ചു; അമൃത്പാൽ സിങ്ങിന്‍റെ സത്യപ്രതിജ്ഞ ജൂലൈ അഞ്ചിന്

ന്യൂഡല്‍ഹി: അസമിലെ ജയിലിൽ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന് സത്യപ്രതിജ്ഞചെയ്യാന്‍ പരോള്‍ അനുവദിച്ചു. പഞ്ചാബിലെ ഖാഡൂര്‍ സാഹിബ് സീറ്റില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അമൃത്പാലിന് സത്യപ്രതിജ്ഞ ചെയ്യാൻ വെള്ളിയാഴ്ച മുതൽ നാല് ദിവസത്തെ പരോളാണ് അനുവദിച്ചത്.

സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമൃത്പാല്‍ പഞ്ചാബ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിച്ചത്.

നേരത്തെ ബാരാമുള്ളയില്‍നിന്ന് സ്വതന്ത്രനായി വിജയിച്ച ഷെയ്ഖ് അബ്ദുള്‍ റാഷിദിന് സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ടുമണിക്കൂര്‍ പരോള്‍ അനുവദിച്ചിരുന്നു. ഇദ്ദേഹം ജൂലായ് അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. 2017-ല്‍ യു.എ.പി.എ. കേസില്‍ അറസ്റ്റിലായ റാഷിദിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചിരുന്നു.

ഖലിസ്ഥാൻവാദിയായ അമൃത്പാൽ രണ്ടു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അമൃത്പാലിനെതിരെ 12 ക്രിമിനൽ കേസുകളുണ്ട്. ലഹരി മാഫിയക്കെതിരെ നടപടിയെടുത്തതിനാണ് അറസ്റ്റെന്നാണ് അനുയായികൾ ആരോപിക്കുന്നത്.

വാരിസ് ദെ പഞ്ചാബ് എന്ന ഖലിസ്താന്‍ അനുകൂല സംഘടനയുടെ തലവനാണ് അമൃത്പാല്‍. കഴിഞ്ഞ വര്‍ഷമാണ് ദേശസുരക്ഷാ നിയമപ്രകാരം ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്. ഒന്‍പത് അനുയായികളും അമൃത്പാലിനൊപ്പം ജയിലിലായിരന്നു.