India

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ് ഹേമന്ത് സോറൻ; തിരിച്ചുവരവ് 5 മാസത്തെ ജയിൽവാസത്തിനുശേഷം

റാഞ്ചി: ഹൈമന്ത് സോറന്‍ വീണ്ടും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു. റാഞ്ചി രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഹേമന്ത് സോറന്‍, ഗവര്‍ണര്‍ സി പി രാധാകൃഷ്ണനില്‍ നിന്നും സത്യവാചകം ഏറ്റുചൊല്ലി അധികാര മേറ്റു.മൂന്നാം തവണയാണ് ഹേമന്ത് സോ റന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ നിയമസഭാ കക്ഷി യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഹേമന്ത് സൊറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ഇന്ന് രാവിലെ രാജാഭവനില്‍ എത്തി ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ കണ്ട ഹേമന്ത് സോറന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിച്ചു. ഞായറാഴ്ച ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കില്‍ പിന്നീട് തീരുമാനം മാറ്റി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് രാജിവെച്ച് ജയിലില്‍ പോയ ഹേമന്ത് സോറന്‍ അഞ്ചുമാസത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിപദത്തിലേക്കെത്തുന്നത്. ഈയിടെയാണ് ജയില്‍മോചിതനായത്. ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചാംപയ് സോറന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു.

വൈകിട്ട് 5 മണിക്ക് റാഞ്ചി രാജ്ഭവനില്‍ നടന്ന ലളിതമായി ചടങ്ങില്‍ ഹേമന്ത് സോറന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യവാചകം ഏറ്റുചൊല്ലി. ഹേമന്ത് സോറന്‍ മാത്രമാണ് ഇന്ന് ചുമതല ഏറ്റത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവച്ച ചംപെ സോറന്‍, ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതി അധ്യക്ഷന്‍ ആകും.

‘അഞ്ച് മാസം മുമ്പ്, അധികാരത്തിന്റെ ലഹരിയില്‍ അഹങ്കാരികള്‍ എന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചു. ഇന്ന് ജാര്‍ഖണ്ഡിലെ ജനങ്ങളുടെ ശബ്ദം വീണ്ടും ഉയരും’ സത്യപ്രതിജ്ഞയ്ക്ക് മുമ്പായി ഹേമന്ത് സോറന്‍ പറഞ്ഞു.

ഭൂമി അഴിമതി കേസില്‍ ജനുവരി 31 ന് രാത്രിയാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.